മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്‌ബോള്‍ പുരോഗമിക്കുമ്പോള്‍ സംഘാടക സമിതി അധ്യക്ഷനും ഫിഫ പ്രസിഡന്റുമായ ഗിയാനി ഇന്‍ഫാന്റിനോയുടെ യാത്രകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മൂന്നു രാജ്യങ്ങളിലായി ഇന്‍ഫാന്റിനോ പ്രാഥമിക റൗണ്ടിലെ 24 മത്സരങ്ങള്‍ കണ്ടു കഴിഞ്ഞു. യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍. യുഎസ്, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ടൂര്‍ണമെന്റിന് 16 ആതിഥേയ നഗരങ്ങളിലേക്കും അദ്ദേഹം പറന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പ്രാഥമിക റൗണ്ടില്‍ സഞ്ചരിച്ചത് 31,144 മൈല്‍ (50,122 കിലോമീറ്റര്‍). 66 മണിക്കൂറിലേറെ വിമാനത്തില്‍ ചെലവഴിച്ചു.
ജൂണ്‍ 15ന് ഇന്‍ഫാന്റിനോ മിയാമിയില്‍ നിന്ന് സിയാറ്റിലിലേക്ക് ബെല്‍ജിയം ഈജിപ്തിനെതിരെ കളിക്കുന്നത് കാണാന്‍ അദ്ദേഹം 2,700 മൈല്‍ (4,000 കിലോമീറ്റര്‍) പറന്നു. തുടര്‍ന്ന് അദ്ദേഹം ഏകദേശം 960 മൈല്‍ (1,545 കിലോമീറ്റര്‍) തെക്കോട്ട് സഞ്ചരിച്ച് ലോസ് ഏഞ്ചല്‍സില്‍ എത്തി, അവിടെ വൈകുന്നേരം ഇറാന്‍-ന്യൂസിലന്‍ഡ് മത്സരം കാണാനെത്തി. ജൂണ്‍ 26ന് മറ്റൊരു വലിയ യാത്രയിലായിരുന്നു അദ്ദേഹം. മയാമിയില്‍ നിന്ന് പറന്നുയര്‍ന്ന ജെറ്റ്, ഡാളസില്‍ ഒരു ചെറിയ ഇടവേള എടുത്തു, തുടര്‍ന്ന് സിയാറ്റിലിലേക്ക് യാത്ര തുടര്‍ന്നു. സിയാറ്റിലില്‍ എത്തി ഏകദേശം അഞ്ച് മണിക്കൂറിന് ശേഷം വിമാനം പുറപ്പെട്ടു, 2,700 മൈല്‍ (4,345 കിലോമീറ്റര്‍) കൂടി പറന്ന് മയാമിയിലേക്ക് മടങ്ങി, പിറ്റേന്ന് രാവിലെ അവിടെ ഇറങ്ങി. അടുത്ത ദിവസം മയാമിയില്‍ ഇന്‍ഫാന്റിനോ ഗ്രൂപ്പ് ഘട്ടത്തിലെ 24-ാമത്തെ മത്സരവും നേരിട്ടു കണ്ടു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ടിലെ പോര്‍ച്ചുഗല്‍-കൊളംബിയ മത്സരമായിരുന്നു അത്. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര ജൂണ്‍ 13ന് വാന്‍കൂവറില്‍ നിന്ന് മിയാമിയിലേക്ക് നടത്തിയതാണ്. ഓസ്ട്രേലിയയും തുര്‍ക്കിയും തമ്മിലുള്ള മത്സരം കണ്ടതിന് ശേഷം, ഇന്‍ഫാന്റിനോ ആദ്യ രണ്ടാഴ്ചയ്‌ക്കുള്ളില്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ വിമാനയാത്ര 2,800 മൈല്‍ (4,507 കിലോമീറ്റര്‍) ആയിരുന്നു.
വിവാദത്തിന്റെ വിമാനമേറിയ യാത്ര
കാര്‍ബണ്‍ പുറം തള്ളലിനെതിരേ ശക്തമായ നടപടി ആവശ്യപ്പെടുകയും മാതൃകാപരമായ പ്രവത്തി ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സംഘടനയാണ് ഫിഫ. എന്നാല്‍, ഫിഫ പ്രസിഡന്റിന്റെ ഈ പ്രവര്‍ത്തി പരിസ്ഥിതി സ്നേഹികളുടെ വിമര്‍ശനത്തിനു വഴിവച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇന്‍ഫാന്റിനോ ഉപയോഗിച്ച ജെറ്റ് വിമാനങ്ങള്‍ ചെലുത്തുന്ന കാലാവസ്ഥാ ആഘാതം, അതായത് കാര്‍ബണ്‍ പുറംതള്ളല്‍ കൊണ്ടുണ്ടാകുന്ന ആഘാതം, ഒരു വര്‍ഷം മുഴുവന്‍ ശരാശരി 78 ആളുകളില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ പുറം തള്ളലിന് ഏകദേശം തുല്യമാണെന്നാണ് കണ്ടെത്തല്‍.
ഗ്രൂപ്പ് ഘട്ടത്തിലെ യാത്രകളില്‍ മാത്രം ഏകദേശം 516 ടണ്‍ സിഒ2 (കാര്‍ബണ്‍ ഡൈഓക്സൈഡ് സമാനമായ ഹരിതഗൃഹ വാതകങ്ങള്‍) പുറന്തള്ളപ്പെട്ടതായി കണക്കാക്കുന്നു.
സ്വകാര്യ ജെറ്റ് വിമാനയാത്രയാണ് യാത്രാമാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന മാര്‍ഗങ്ങളിലൊന്ന്.
അതുകൊണ്ടുതന്നെ പ്രസിഡന്റിന്റെ ഈ യാത്രകള്‍ സംഘടനയുടെ ഔദ്യോഗിക പരിസ്ഥിതി സന്ദേശത്തോട് പൊരുത്തപ്പെടുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇവ പറക്കുന്നതിലൂടെ അന്തരീക്ഷത്തെ അധികം ചൂടാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കുകയും ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാവുകയും ചെയ്യുന്നു. ഇന്‍ഫാന്റിനോ ഉപയോഗിക്കുന്നതായി കരുതപ്പെടുന്ന ഗള്‍ഫ്സ്ട്രീം വിമാനത്തിന് മണിക്കൂറില്‍ ശരാശരി 1,817 ലിറ്റര്‍ ഇന്ധനമാണ് കത്തിക്കുന്നത്. മൂന്നു രാജ്യങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റായതുകൊണ്ടുതന്നെ ഇന്‍ഫാന്റിനോയുടെ യാത്രകള്‍ തുടരും, ഒപ്പം വിവാദങ്ങളും.
















