തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധിയില്ലെന്ന് മേയര്‍ വി വി രാജേഷ്. ഭരണചക്രം കറങ്ങുന്നതുകൊണ്ടാണ് പാളയത്തെ ഗുണ്ടാ പിരിവ് അവസാനിപ്പിച്ചത്. കോര്‍പ്പറേഷന്‍ ഭൂമികളിലെ കഴിഞ്ഞ 45 വര്‍ഷത്തെ സിപിഐഎം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും വി വി രാജേഷ് പറഞ്ഞു.
അഞ്ച് വര്‍ഷത്തില്‍ 10 അവിശ്വാസ പ്രമേയം കണ്ടുതന്നെയാണ് അധികാരം ഏറ്റെടുത്തത്. അവിശ്വാസപ്രമേയം എന്ന് ഇടയ്‌ക്കിടയ്‌ക്ക് പറയാതെ അത് അവതരിപ്പിക്കട്ടെയെന്നും വി വി രാജേഷ് പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു വി വി രാജേഷിന്റെ പ്രതികരണം.
ജനാധിപത്യപരമായി പ്രതിഷേധിച്ചാല്‍ മനസ്സിലാക്കാമെന്നും വി വി രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനില്‍ കണ്ടത് അതല്ല. കോര്‍പ്പറേഷനില്‍ യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് നടന്നത്. നിയമപരമായി തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും വി വി രാജേഷ് പറഞ്ഞു.
യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു കയ്യാങ്കളി ഉണ്ടായത്.
















