കറാച്ചി : ഞായറാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം അഫ്ഗാൻ അതിർത്തിയിൽ നടത്തിയ വൻ ആക്രമണത്തിൽ 29 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ കരസേനാ നടപടിയിൽ താലിബാൻ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും സുരക്ഷിത താവളങ്ങളിലും മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് നടന്നതെന്നും 29 പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തുടനീളം നടന്ന ഭീകരാക്രമണ പരമ്പരകൾക്കുള്ള മറുപടിയായാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. അഫ്ഗാൻ അതിർത്തിയിലെ പാകിസ്ഥാന്റെ പുതിയ ഓപ്പറേഷനിൽ പാകിസ്ഥാൻ താലിബാൻ ഒളിത്താവളങ്ങളും സുരക്ഷിത താവളങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് തരാർ പറഞ്ഞു.
അതേ സമയം തന്നെ പാകിസ്ഥാനിൽ പോലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരികയാണ്. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാനും അവരുടെ അനുബന്ധ തീവ്രവാദ ഗ്രൂപ്പുകളുമാണ് അക്രമത്തിന് കാരണമെന്ന് അധികൃതർ പറയുന്നു.
ഒരു ദിവസം മുമ്പ്, തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് സായുധരായ തീവ്രവാദികൾ കറാച്ചിയിലെ അർദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സിന്റെ പ്രാദേശിക ആസ്ഥാനം ലക്ഷ്യമാക്കി മൂന്ന് സൈനികർ കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാ സേന മൂന്ന് ആക്രമണകാരികളെ കൊല്ലുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
















