Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ഇടത് കൗണ്‍സിലറായ സിപിഎമ്മിലെ വഞ്ചിയൂര്‍ ബാബു എന്നറിയപ്പെടുന്ന ശങ്കരന്‍കുട്ടിനായര്‍ക്കെതിരെ നിലവിലുള്ളത് ആറ് ക്രിമിനല്‍ കേസുകള്‍. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകള്‍ പണ്ടുറത്തറിയാതിരിക്കാന്‍ എഫ്‌ഐആറില്‍ വ്യത്യസ്ത പേരുകള്‍ രേഖപ്പെടുത്തി പോലീസിന്റെ സഹായവും.

ഇയാള്‍ക്കെതിരായ കേസുകളില്‍ പോലീസ് മനഃപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള കേസുകളുടെ എണ്ണം പുറത്തറിയാതിരിക്കാനായി എഫ്‌ഐആറില്‍ വ്യത്യസ്ത പേരുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശങ്കരന്‍കുട്ടി നായര്‍, വഞ്ചിയൂര്‍ ബാബു, ബാബു എന്നീ മൂന്ന് പേരുകളിലായാണ് കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ ശ്രീശങ്കരാചാര്യ കോളജ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന കോളജ് വിദ്യാര്‍ത്ഥികളുടെ നിവേദനം അന്നത്തെ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് നല്‍കിയതിന്റെ വിരോധത്തില്‍ കൗണ്‍സിലറുടെ അച്ഛനായ ശങ്കരന്‍കുട്ടിനായര്‍ പത്തോളം ആളുകളുമായി ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിയായ ആകാശിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ നമ്പര്‍ 0924/2022.

2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സുനി എന്ന വോട്ടറെ പോളിങ് ബൂത്തില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയും റോഡിലേക്ക് വീണ സുനിയെ കരിങ്കല്ല് കൊണ്ട് ഇടത് കയ്യിലും ഇടത് കാലിലും ഇടിക്കുകയും ചെയ്ത സംഭവത്തിലും വഞ്ചിയൂര്‍ ബാബു എന്ന് ശങ്കരന്‍കുട്ടി നായര്‍ പ്രതിയാണ്. എഫ്‌ഐആര്‍ നമ്പര്‍ 0376/2024.

വഞ്ചിയൂര്‍ അമ്പലത്തുംമുക്കില്‍ സ്ഥിതിചെയ്യുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി സെക്യൂരിറ്റിയെ മര്‍ദ്ദിക്കുകയും ഓഫീസ് ഫയലുകളും പ്ലാന്റ് മിഷനറിയും നശിപ്പിതിനും രണ്ട് മണിക്കൂറിന് ശേഷം വീണ്ടുമെത്തി വാതില്‍ ചവിട്ടി തകര്‍ത്ത് അതിക്രമിച്ച് കയറി മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ നമ്പര്‍ 1139/2025 ഉം 1149/2025ഉം.

അഞ്ചാമത്തെ കേസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ പ്രസ് കഌബ് സെക്രട്ടറി പി.ആര്‍. പ്രവീണിനെ തൊഴില്‍ ഭവനിലെ ജില്ല ലേബര്‍ ഓഫീസറുടെ റൂമിന് വെളിയില്‍ വച്ച് അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ നമ്പര്‍ 1918/2025.

ജനപ്രതിനിധിയായ ഒരാള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ നിലവിലുള്ളതും, അത് മറച്ചുവെക്കാന്‍ പോലീസിന്റെ സഹായത്തോടെ പേരില്‍ കൃത്രിമം കാണിച്ചതും സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്നും ശങ്കരന്‍കുട്ടി നായര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും സിപിഎമ്മിലെ ഒരു വിഭാഗം രഹസ്യമായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാന്‍ തയ്യാറാകുന്നില്ല.

ആരോപണങ്ങളോട് സിപിഎം നേതൃത്വമോ പോലീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്രയും കേസുകളില്‍ പ്രതിയായിട്ടും കാപ്പാചുമത്താന്‍ പോലീസും ജില്ലാഭരണകൂടവും തയ്യാറായിട്ടുമില്ല.

 

Recent Posts