Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍
ബെംഗളൂരു: വികസനവും തൊഴിലും സാമ്പത്തിക പുരോഗതിയും അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയ സംവാദങ്ങള്‍ ഉയരുന്നത് സംസ്ഥാനത്തിന്റെ ഭാവിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖരന്‍.

ബെംഗളൂരുവിലെ എസ്എന്‍ഡിപി യോഗം നേതൃത്വ പരിശീലന ക്യാമ്പിന്റെ രണ്ടാം ദിനം പത്മഭൂഷന്‍ ലഭിച്ച യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവ് അര്‍പ്പിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയ ചടങ്ങില്‍ ദേശീയ രാഷ്‌ട്രീയ, സാമൂഹ്യ പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലും നവോത്ഥാന മുന്നേറ്റങ്ങളിലും എസ്എന്‍ഡിപി യോഗം വഹിച്ച പങ്ക് അതുല്യമാണ്. ഒരു സമൂഹത്തിന്റെ പുരോഗതി വെറും രാഷ്‌ട്രീയ അധികാരത്തിലൂടെയല്ല, സാമ്പത്തിക സ്വയംപര്യാപ്തതയിലൂടെയും വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും സംരംഭകത്വ വളര്‍ച്ചയിലൂടെയുമാണ്.

ഭൂരിപക്ഷ സമുദായങ്ങളുടെ സാമ്പത്തിക ഗ്രാഫ് പിന്നോട്ടുപോകുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. സമൂഹത്തിന്റെ സാമ്പത്തിക ശക്തി കുറയുന്നത് ആ സമൂഹത്തിന്റെ സാമൂഹ്യസ്വാധീനത്തെയും ഭാവി സാധ്യതകളെയും ബാധിക്കും.

സമത്വവും തുല്യനീതിയും ആവശ്യപ്പെടുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത ജനാധിപത്യ സമൂഹത്തിന് ആരോഗ്യകരമല്ല.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും അവസരങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതും അവ ആവശ്യപ്പെടുന്നതും ജനാധിപത്യ സമൂഹത്തിലെ സ്വാഭാവിക അവകാശമാണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് സാമൂഹിക വിഭജനത്തിന് വഴിയൊരുക്കുന്നത് ഒഴിവാക്കണം. അദ്ദേഹം പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.

Recent Posts