Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലോസ് അഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളില്‍ ഇനി നോക്കൗട്ട് പൂരം. ലോക കാല്‍പന്ത് ആവേശത്തില്‍ ഇനിയങ്ങോട്ടുള്ളതാണ് ശരിക്കും മാമാങ്കം. തോല്‍ക്കുന്നവര്‍ക്ക് ഇനി മറ്റൊരു മത്സരത്തിലൂടെ തിരിച്ചുവരാന്‍ അവസരമില്ല. സമനില ഫലങ്ങളും ഇനിയില്ല, രണ്ടിലൊരു കൂട്ടര്‍ ജയിക്കും വരെ പോരാട്ടം തുടരും. 90 മിനിറ്റിന്റെ റെഗുലര്‍ ടൈം, 30 മിനിറ്റിന്റെ അധിക സമയം, അഞ്ച് ഗോള്‍ വീതമുള്ള ഷൂട്ടൗട്ട്. അവിടം കൊണ്ടും തീര്‍ന്നില്ലെങ്കില്‍ സഡന്‍ ഡെത്ത്. പിന്നെയും സമനിലയില്‍ കലാശിച്ചാല്‍ ടോസ് ജേതാക്കളെ നിര്‍ണയിക്കും. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ടോസ് നിര്‍ണയത്തിലൂടെ ഒരു മത്സരവും വിധി കല്‍പ്പിക്കേണ്ടിവന്നിട്ടില്ല. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി വിരുന്നെത്തിയവര്‍ക്ക് ഇനിമുതല്‍ തോല്‍വി രുചിച്ചാല്‍ തലയും താഴ്‌ത്തി നാട്ടിലേക്ക് മടങ്ങാം. ആതിഥേയര്‍ക്ക് കാഴ്‌ച്ചക്കാരായി നോക്കിയിരിക്കാം. വിരുന്നുകാരിലും ആതിഥേയരിലും ജയിക്കുന്ന കൂട്ടത്തിലുള്ളവര്‍ക്ക് മുന്നേറിക്കൊണ്ടിരിക്കാം, ജൂലൈ 19ന് കനകകിരീടം കൈയ്യിലേന്തും വരെ. നോക്കൗട്ടിന്റെ ആദ്യ ഘട്ടമായ റൗണ്ട് ഓഫ് 32ല്‍ ഇന്ന് ആദ്യമത്സരം രാത്രി 12.30ന് കാനഡയും ദക്ഷിണാഫ്രിക്കയും തമ്മില്‍.

ഇത്തവണത്തെ ഫിഫ മത്സരക്രമമനുസരിച്ച് പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരും നോക്കൗട്ടില്‍ ഏറ്റുമുട്ടും. ആതിഥേയരായ മെക്‌സിക്കോ ജേതാക്കളായ ഗ്രൂപ്പ് എയില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക് ടീമുകളെ പിന്നിലാക്കിയാണ് ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയത്. ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയോട് തോറ്റ ഇവര്‍ രണ്ടാം മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കുമായി 1-1 സമനില പാലിച്ചു. നിര്‍ണായകമായ മൂന്നാം പോരാട്ടത്തില്‍ വിലയിരുത്തലുകളെ മറികടന്നുകൊണ്ട് ദക്ഷിണ കൊറിയക്കെതിരെ 1-0ന്റെ വിജയവുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

ഇത്തവണത്തെ ആതിഥേയ ടീമുകളില്‍ ഒന്ന് കൂടിയായ കാനഡ ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായാണ് രണ്ടാം സ്ഥാനക്കാരായത്. ആദ്യ മത്സരത്തില്‍ ബോസ്‌നിയയുമായി 1-1 സമനില പാലിച്ച കാനഡ രണ്ടാം മത്സരത്തില്‍ ഖത്തറിനെ 6-0ന് തകര്‍ത്തു. മൂന്നാം പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-2ന് പരാജയപ്പെട്ടു. ഗ്രൂപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് കാനഡയ്‌ക്ക് മുന്നില്‍ ഫിനിഷ് ചെയ്തത്. ബോസ്‌നിയക്കും നാല് പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തിലാണ് ദക്ഷിണാഫ്രിക്ക അവരെ മറികടന്ന് രണ്ടാമതായത്. ഒരു സമനിലയോടെ ഒരു പോയിന്റുമായി ഗ്രൂപ്പില്‍ നിന്ന് നാലാം സ്ഥാനക്കാരായി ആദ്യം പുറത്തുപോയ ടീം ഖത്തര്‍ ആണ്.

ദക്ഷിണാഫ്രിക്ക-കാനഡ മത്സരത്തിലെ വിജയികള്‍ പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക നെതര്‍ലന്‍ഡ്‌സ്-മൊറോക്കോ റൗണ്ട് ഓഫ് 32 മത്സരത്തിലെ ജേതാക്കളെയായിരിക്കും. ജൂലൈ നാലിന് ഹൂസ്റ്റണില്‍ നടക്കുന്ന ഈ പോരാട്ടത്തില്‍ സ്ഥാനമുറപ്പിക്കുന്ന ഒരു ടീം ആരെന്ന് നാളെ പുലര്‍ച്ചെയോടെ തീരുമാനമാകും.

Recent Posts