
ലിയാന്‍ഡ്രോ ട്രോസാര്‍ഡ്
വാന്‍കൂവര്‍: ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്ത് ഗ്രൂപ്പ് ജിയില്‍ നിന്ന് ജേതാക്കളായി ബെല്‍ജിയം നോക്കൗട്ടില്‍ കടന്നു. വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയ ബെല്‍ജിയത്തിനായി ലിയാന്‍ഡ്രോ ട്രോസാര്‍ഡ് ഇരട്ടഗോള്‍ നേടിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡിബ്രൂയിനെയും റൊമേലു ലുക്കാക്കുവും ഓരോ ഗോള്‍ വീതം നേടി. മത്സരം തീരുന്നതിന് തൊട്ടുമുമ്പ് അലെക്‌സിസ് സയേല്‍മിയാക്കേഴ്‌സും ന്യൂസിലന്‍ഡ് വലയില്‍ ഗോള്‍ നിക്ഷേപിച്ചു. ന്യൂസിലന്‍ഡിനായി എല്‍ജാഹ് ജസ്റ്റ് ആശ്വാസം കണ്ടെത്തി.
28-ാം മിനിറ്റില്‍ ട്രൊസാര്‍ഡ് നേടിയ ഏക ഗോളില്‍ ആദ്യ പകുതിയില്‍ ബെല്‍ജിയം ലീഡ് ചെയ്തു. രണ്ടാം പകുതി തുടങ്ങിയതും ട്രോസാര്‍ഡിന്റെ ഗോളോടുകൂടിയായിരുന്നു. 50-ാം മിനിറ്റില്‍ താരത്തിന്റെ ഈ ഇരട്ടഗോളോടെ ബെല്‍ജിയം ലീഡ് ഇരട്ടിയായി. 66-ാം മിനിറ്റിലായിരുന്നു ഡിബ്രുയിനെയുടെ ഗോള്‍. ഇതോടെ ബെല്‍ജിയം ലീഡ് 3-0 ആയി ഉയര്‍ന്നു. 18 മിനിറ്റ് ശേഷം ന്യൂസിലന്‍ഡ് ഒരു ഗോള്‍ മടക്കി. കളിയില്‍ ഇവര്‍ പായിച്ച രണ്ട് ഓണ്‍ ടാര്‍ഗറ്റുകളില്‍ ഒന്നായിരുന്നു ഇത്. രണ്ട് മിനിറ്റിനകം ലുകാക്കുവിന്റെ ഗോളും ന്യൂസിലന്‍ഡ് വലയിലെത്തി. 90+4-ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിനായുള്ള സയേല്‍മിയക്കേഴ്‌സിന്റെ ഗോള്‍.
ഗ്രൂപ്പിലെ മൂന്നാം റൗണ്ട് മത്സരം തുടങ്ങുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ബെല്‍ജിയം ഇത്രയും വലിയ വിജയം നേടിക്കൊണ്ടാണ് ഗ്രൂപ്പ് ജേതാക്കളായത്. അഞ്ച് പോയിന്റുമായി രണ്ടാമതുള്ള ഈജിപ്തുമായി പോയിന്റ് നിലയില്‍ ഒപ്പമാണ്. ഗോള്‍ വ്യത്യാസത്തിന്റെ മികവ് ഗ്രൂപ്പ് ജേതാക്കളാകാന്‍ തുണയായി. ഈജിപ്തുമായുള്ള സമനിലയെ തുടര്‍ന്ന് ഇറാന്‍ മൂന്ന് പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് കളികള്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനില നേടിയ ന്യൂസിലന്‍ഡ് ഒരു പോയിന്റുമായി ലോകകപ്പില്‍ നിന്ന് പുറത്തായി.