നടനും സംവിധായകനുമായ കെ ഭാഗ്യരാജിന്റെ വിയോഗ വാർത്ത സിനിമാമേഖലയിലും ആരാധകർക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്ദാനൈ മുടിച്ച്, അന്ത ഏഴ് നാട്‌കൾ, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് തുടങ്ങി നിരവധി പ്രശസ്‌ത ചിത്രങ്ങൾ സംവിധാനം ചെയ്‌ത് ഭാഗ്യരാജ് നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുമുണ്ട്. 1983ൽ, ഭാഗ്യരാജിന്റെ ‘മുന്താനൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെയാണ് 13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത്. ഭാഗ്യരാജായിരുന്നു നായകൻ.
ഉർവശിയുടെ സഹോദരി കൽപ്പനയെ തമിഴിൽ എത്തിച്ചതും ഭാഗ്യരാജാണ്. നടി അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാഗ്യരാജിനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ‘ഭാഗ്യരാജ് സാറിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് എത്ര വലിയ ഭാഗ്യമായിരുന്നു. ഇന്നും ഞാൻ ഷൂട്ടിനായി മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ഭാഗ്യരാജ് സാറിനെ ഓർക്കും. കാരണം എന്നെ ഒരു നടിയാക്കാൻ സാർ ഒരുപാട് കഷ്ടപ്പെട്ടു. മറ്റൊരു സംവിധായകനായിരുന്നെങ്കിൽ എന്നെ വളരെ നേരത്തെ പറഞ്ഞുവിട്ടേനെ. അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവുമാണ് എന്നെ നടിയാക്കിയത്. അന്ന് ഭാഗ്യരാജ് സാറിന് തോന്നിക്കാണണം. ഈ പെൺകുട്ടി നല്ല നിലയ്‌ക്ക് എത്തുമെന്ന്’- ഉർവശി പറഞ്ഞു.
“മുന്താനൈ മുടിച്ച് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ക്യാമറ ഓഫ് ആയിരുന്ന സമയത്ത് എനിക്ക് സന്തോഷമായിരുന്നു. പ്രത്യേകിച്ച് സെറ്റിൽ കുട്ടികൾ എന്നെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ. പക്ഷേ ഷോട്ട് റെഡിയാണെന്ന് സംവിധായകൻ പറയുന്ന നിമിഷം ഞാൻ ഭയപ്പെടും,” ഉർവശി ഓർക്കുന്നു. “ഭാഗ്യരാജ് സാറിന്റെ ശ്രമങ്ങളാണ് എന്റെ പ്രകടനത്തെ രൂപപ്പെടുത്തിയത്. സിനിമ വിജയിപ്പിക്കാൻ ഞാൻ പ്രത്യേകമായി ഒന്നും ചെയ്തില്ല. സെറ്റിൽ ആരെങ്കിലും എന്നെ ശകാരിച്ചാൽ ഞാൻ നടന്ന് വീട്ടിലേക്ക് പോകുമായിരുന്നു,” എന്ന് ഉർവശി.
തന്റെ ഭക്ഷണക്രമം പോലും നിയന്ത്രിക്കാൻ ഒരു മാനേജറെ നിയമിച്ചിരുന്നുവെന്നും ഉർവശി പറയുന്നു. “ഞാൻ ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു മാനേജറെ നിയമിച്ചിരുന്നു. അദ്ദേഹം ഒരു ലാത്തിയുമായി എന്റെ പിന്നാലെ നടക്കും. ഭാരം കൂട്ടാൻ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞദ്ദേഹം എന്നെ ഭീഷണിപ്പെടുത്തും,” ഉർവശി ഓർക്കുന്നു.
“മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങൾ എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഞാൻ വളർന്നത് അച്ഛന്റെ നാടകസംഘത്തിന്റെ അന്തരീക്ഷത്തിലാണ്. അച്ഛനും മറ്റ് കലാകാരന്മാരും അഭിനയിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്,” അവർ പറഞ്ഞു.
















