തൃശൂർ: ഗുരുവായൂരപ്പന് ഭക്തന്റെ വക വിലമതിക്കാനാവാത്ത വഴിപാട്. 37 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണിക്കയായി സമർപ്പിച്ചത്.
തിരുപ്പൂർ സ്വദേശിയും വ്യവസായിയുമായ രാജൻ പി. നായരാണ് 299.9 ഗ്രാം തൂക്കമുള്ള, വിലയേറിയ കല്ലുകൾ പതിച്ച സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ചത്.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കിരീടം ഏറ്റുവാങ്ങി ഗുരുവായൂരപ്പന് സമർപ്പിച്ചത്.
സോപാനപ്പടിയിൽ ഭക്തിപൂർവം സമർപ്പിച്ച കിരീടം ചാർത്തിയാണ് ഗുരുവായൂരപ്പന് ഉച്ചപൂജ നടത്തിയത്. വഴിപാടുകാരനും കുടുംബാംഗങ്ങൾക്കും കളഭം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവ ഉൾപ്പെട്ട ഗുരുവായൂരപ്പന്റെ പ്രസാദവും ദേവസ്വം അധികൃതർ കൈമാറി. കഴിഞ്ഞ ദിവസവും ഗുരുവായൂരപ്പന് സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു.
















