ബെംഗളൂരു: ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മൂത്ത മകൾ ശ്വേതയുടെ ആണ്‍സുഹൃത്തിനെയും പോലീസ് പിടികൂടി. ഐ ടി ജീവനക്കാരനായ ജെ കെന്നത്തിനെയാണ് പുതുച്ചേരിയിൽ നിന്ന് പോലീസ് പിടികൂടിയത്. ഐടി ജീവനക്കാരിയായ ശ്വേതയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു
തമിഴ്നാട് സ്വദേശികളായ സോമസുന്ദർ (52), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (19) ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. ജൂൺ 22 ന് രാത്രി കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീഗെഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മകൾ ശ്വേതയും ആണ്‍സുഹൃത്ത് കെന്നത്തും ഒളിവില്‍ പോകുകയായിരുന്നു.
ശ്വേതയും കാമുകൻ കെന്നത്തും തമ്മിലുള്ള ലിവിംഗ്-ഇൻ ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി കുടുംബത്തിൽ സ്ഥിരമായി വഴക്കുകൾ നടന്നിരുന്നു. സംഭവദിവസം രാത്രി ഏഴുമണിയോടെ മാതാപിതാക്കളും ഇളയ സഹോദരിയും ശ്വേതയുടെ ഫ്ലാറ്റിൽ എത്തിയിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിന് പിന്നാലെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അയൽവാസികൾ നൽകിയ വിവരത്തെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
















