തിരുവനന്തപുരം: അടിയന്തരാവസ്ഥാ പ്രഖ്യാപനം ഭാരത ഭരണഘടനയെയും ജനങ്ങളുടെ മൗലികാവകാശങ്ങളെയും തച്ചുടച്ച കറുത്ത അധ്യായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അടിയന്തരാവസ്ഥയുടെ 51 വര്‍ഷത്തില്‍ ‘അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം’ എന്ന വിഷയത്തില്‍ ബിജെപി സിറ്റി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഭാരതത്തിലെ ഓരോ പൗരനും തുല്യമായ അവകാശങ്ങളാണ് ഉറപ്പ് നല്‍കിയത്. എന്നാല്‍, ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വന്തം കുടുംബത്തെയും അധികാരത്തെയും സംരക്ഷിക്കാന്‍ വേണ്ടി മാത്രം രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തവര്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന ഓര്‍മപ്പെടുത്തലോടെ വേണം നാം ഈ ദിനത്തെ കാണേണ്ടത്. ഭരണഘടനയെ വെല്ലുവിളിക്കുകയും ദുര്‍ബലമാക്കാനും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികള്‍ നിലനില്‍ക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്ര സംഘടനകള്‍ ഇന്ന് മുഖ്യധാര രാഷ്‌ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന് വലിയ അപകടമാണ്. ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കേണ്ടത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ മാത്രം ചുമതലയല്ലെന്നും രാജ്യത്തെ ഓരോ പൗരനും ഇതിനായി ഒന്നിച്ച് പ്രതിജ്ഞയെടുക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപി സിറ്റി ജില്ല അധ്യക്ഷന്‍ കരമന ജയന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ കൗണ്‍സില്‍ അംഗം പി. അശോക് കുമാര്‍, ജില്ല ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവര്‍ പങ്കെടുത്തു.
അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍നായര്‍, പി. രാഘവന്‍, കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചു.
















