India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനുമായുള്ള ആക്രമണ പ്രത്യാക്രമണത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ ആദ്യമായി സൈന്യം പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളേയും ഒരു വ്യോമ സൈനികനെയുമാണ് നമുക്ക് നഷ്ടമായത്. ഇവരുടെ ബലിദാനം ഇനി ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ ഇടംപിടിക്കുമെന്ന് സൈന്യം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും വ്യോമാക്രമണം നടത്തിയിരുന്നു.

പത്താം ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ സുബേദാര്‍ മേജര്‍ പവന്‍കുമാര്‍, ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റജിമെന്റിലെ റൈഫിള്‍മാന്‍ സുനില്‍കുമാര്‍ (ഇദ്ദേഹത്തിന്മരണാനന്തര ബഹുമതിയായി വീര ചക്ര നല്കിയിരുന്നു), അഞ്ചാം ഫീല്‍ഡ് റജിമെന്റിലെ ലാന്‍സ് നായിക് ദിനേഷ് കുമാര്‍, 851-ാം ലൈറ്റ് റജിമെന്റിലെ അഗ്നിവീര്‍ മുടവത്ത് മുരളി നായിക്, 237 ഫീല്‍ഡ് വര്‍ക്ക്ഷോപ്പിലെ ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്, വ്യോമ സേന 39-ാം വിങ്ങിലെ സാര്‍ജന്റ് സുരേന്ദ്ര കുമാര്‍ (മരണാനന്തര ബഹുമതിയായി വായുമെഡല്‍ നല്കിയിരുന്നു) എന്നിവരാണ് രാജ്യത്തിനായുള്ള പോരാട്ടത്തില്‍ ബലിദാനികളായത്.

യുദ്ധസ്മാരകത്തിലെ ത്യാഗചക്രയില്‍ ഗ്രാനൈറ്റ് പാളികളില്‍ ഇവരുടെ പേരുകള്‍ ആലേഖനം ചെയ്തു. അവരുടെ പരമ ത്യാഗം എന്നും രാഷ്‌ട്രസ്മരണയില്‍ നിലനിര്‍ത്താനാണിത്.
2025ല്‍ ഭീകരര്‍ക്കെതിരേയുള്ള പോരാട്ടമടക്കം രാജ്യത്തിനായി ജീവന്‍ ബലികഴിച്ച മുഴുവന്‍ ധീരസൈനികരുടെയും പേരുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 16 കരിങ്കല്‍ പാളികളിലെ വൃത്തമാണ് ദേശീയ യുദ്ധ സ്മാരകത്തിലെ ത്യാഗ ചക്ര. അവയില്‍ സൈനികരുടെ പേര്, റാങ്ക്, യൂണിറ്റ് എന്നിവ ആലേഖനം ചെയ്യും. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായി വീരമൃത്യു വരിച്ചവരുടെയെല്ലാം പേരുകള്‍ ഇതിലുണ്ട്.

2025 മേയ് ഏഴിനാണ് ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയത്. പാകിസ്ഥാനിലെ ഭീകരരുടെ ഒന്‍പത് ലോഞ്ചിങ് പാഡുകളും പാക്കധിനിവേശ കശ്മീരിലെ ലഷ്‌കര്‍, ജയ്ഷ്, ഹിസ്ബുള്‍ ഭീകര സംഘടനകളുടെ ആസ്ഥാനങ്ങളുമാണ് തകര്‍ത്തത്. നൂറിലേറെ ഭീകരരെയാണ് അന്നു കൊന്നൊടുക്കിയത്. തുടര്‍ന്ന് പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും അവരുടെ ആയുധങ്ങള്‍ നാം ആകാശ്, എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ബ്രഹ്‌മോസ് അഗ്നി മിസൈലുകള്‍ എന്നിവയുപയോഗിച്ചു തകര്‍ത്തെറിഞ്ഞു. ഈ പ്രതിരോധത്തിനിടെയാണ് നമുക്ക് ആറ് സൈനികരെ നഷ്ടമായത്.