ന്യൂജേഴ്സി: ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ നിന്ന് ജര്‍മനിയും ഐവറികോസ്റ്റും ഇക്വഡോറും നോക്കൗട്ട് റൗണ്ടിലെത്തി. ഇന്നലെ നടന്ന മത്സരങ്ങളില്‍ ജര്‍മനിയെ അട്ടിമറിച്ച് മൂന്നാം സ്ഥാനത്തെത്തിയ ഇക്വഡോര്‍ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായാണ് റൗണ്ട് ഓഫ് 32-ല്‍ എത്തിയത്. ഐവറികോസ്റ്റ് കുറസാവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവസാന 32-ല്‍ ഇടംപിടിച്ചത്. അവസാന കളിയില്‍ തോറ്റെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ കരുത്തില്‍ ജര്‍മനിയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍. ജര്‍മനിക്കും ഐവറികോസ്റ്റിനും ആറ് പോയിന്റും ഇക്വഡോറിന് നാല് പോയിന്റുമാണുള്ളത്.
നവാഗതരായ കുറസാവോ രണ്ടാം മത്സരത്തില്‍ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി നേടിയ ഒരു പോയിന്റുമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 2006ലെ ജര്‍മന്‍ ലോകകപ്പിനുശേഷം ആദ്യമായാണ് ഇക്വഡോര്‍ നോക്കൗട്ട് റൗണ്ടില്‍ ഇടം പിടിക്കുന്നത്.
ജര്‍മനി-ഇക്വഡോര്‍
ആക്രമണംകൊണ്ടു മാത്രം കളി ജയിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇന്നലെ ജര്‍മനിക്ക് ഇക്വഡോര്‍ പകര്‍ന്നുനല്‍കിയത്. ആക്രമണത്തിനൊപ്പം പ്രതിരോധവും ശക്തമാക്കണമെന്നും ഇല്ലെങ്കില്‍ ഇന്നലെ ഏറ്റതുപോലുള്ള പരാജയങ്ങള്‍ സംഭവിക്കുമെന്നും ഇക്വഡോര്‍ ജര്‍മനിയെ ഓര്‍മപ്പെടുത്തി. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുള്‍ക്കാണ് ഇക്വഡോര്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചത്. ഇക്വഡോറിനെ അനായാസം കീഴടക്കാമെന്ന അമിത ആത്മവിശ്വാസത്തില്‍ മൈതാനത്തിറങ്ങിയ ജര്‍മനിയെ അതിവേഗ പ്രത്യാക്രമണത്തിലൂടെയാണ് അവര്‍ വിറപ്പിച്ചത്. ഇക്വഡോറിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് മുന്നില്‍ ജര്‍മന്‍ പ്രതിരോധം ആടിയുലഞ്ഞു.
കളിയില്‍ പന്ത് കൈവശം വയ്‌ക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ജര്‍മനിക്കായിരുന്നു മുന്‍തൂക്കം. 61 ശതമാനവും പന്ത് കൈവശം വച്ച അവര്‍ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 11 ഷോട്ടുകള്‍ എതിര്‍ വല ലക്ഷ്യമാക്കി പറത്തി. ഇക്വഡോര്‍ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 7 ഷോട്ടുകളാണ് ഉതിര്‍ത്തത്.
കളിയുടെ രണ്ടാം മിനിറ്റില്‍ ലെറോയ് സാനെയിലൂടെ മുന്നിലെത്തിയ ജര്‍മനിക്കെതിരേ ഒന്‍പതാം മിനിറ്റില്‍ നില്‍സണ്‍ അംഗൂളോയും 77-ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റയുമാണ് ഇക്വഡോറിനായി സ്‌കോര്‍ ചെയ്തത്. ജര്‍മന്‍ പ്രതിരോധത്തിന്റെ ദൗര്‍ബല്യം തുറന്നുകാണിക്കുന്നതായിരുന്നു ഇക്വഡോറിന്റെ ഗോളുകള്‍. ഇക്വഡോര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയ ഓരോ മുന്നേറ്റങ്ങളിലും ജര്‍മന്‍ പ്രതിരോധം ആടിയുലഞ്ഞു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ജര്‍മനി ഗോള്‍ വഴങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യ കളിയില്‍ ദുര്‍ബലരായ കുറസോവയും രണ്ടാം കളിയില്‍ ഐവറി കോസ്റ്റും ജര്‍മന്‍ വല കുലുക്കിയിരുന്നു.
ജര്‍മനിയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. കളി രണ്ട് മിനിറ്റാകുന്നതിന് മുന്നേ അവര്‍ ആദ്യ ഗോളുമടിച്ചു. ജര്‍മനിക്ക് ലഭിച്ച ഒരു ത്രോയ്‌ക്കൊടുവിലായിരുന്നു ഗോള്‍. ഫെലിക്സ് എന്‍മെച്ച് നീട്ടിയെറിഞ്ഞ പന്ത് അലക്സാണ്ടര്‍ പാവ്ലോവിച്ചിന്റെ കാലുകളില്‍. താരം പന്ത് േഫ്‌ലാറിയന്‍ വിറ്റ്സിന് മറിച്ചുനല്‍കി. വിറ്റ്സ് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ലിറോയ് സാനെയെ
ലക്ഷ്യമാക്കി പാസ് നല്‍കി. പന്ത് കാലില്‍ കൊരുത്ത സാനെ ബോക്സിനുള്ളില്‍ നിന്ന് ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് ഇക്വഡോര്‍ വലയില്‍ കയറി. അപ്പോള്‍ കളി തുടങ്ങി ഒരു മിനിറ്റും 49 സെക്കന്റും. ഈ ഗോള്‍ ലോകകപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളാണ്. 1934-ല്‍ ളഓസ്ട്രിയക്കെതിരെ നടന്ന മൂന്നാം സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍ ഏണസ്റ്റ് ലെഹ്നര്‍ 25 സെക്കന്‍ഡില്‍ നേടിയ ഗോളാണ് ഒന്നാമത്.
ഗോള്‍ വഴങ്ങിയതോടെ ഇക്വഡോര്‍ മുന്നേറ്റം ശക്തമാക്കി. ഇരുവിങ്ങുകളില്‍ക്കൂടിയും എന്നര്‍ വലന്‍സിയയും നില്‍സണ്‍ അംഗുളോയും പന്തുമായി ജര്‍മന്‍ ബോക്സിലേക്ക് ഇരച്ചുകയറി. ഇതോടെ ജര്‍മന്‍ പ്രതിരോധം ആടിയുലഞ്ഞു. ഒന്‍പതാം മിനിറ്റില്‍ ഇക്വഡോര്‍ സമനില ഗോള്‍ കണ്ടെത്തി. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് അംഗൂളോ തൊടുത്ത ഒരു ലോങ് റേഞ്ചര്‍ മാനുവല്‍ നോയറേയും മറികടന്ന് വലയിലേക്ക്. സമനില ഗോള്‍ പിറന്നതോടെ ഇക്വഡോര്‍ ഉണര്‍ന്നുകളിച്ചു. അതോടെ പേരുകേട്ട ജര്‍മനിയുടെ പ്രതിരോധം പലവട്ടം തകര്‍ന്നു. പലതവണ ഇക്വഡോര്‍ ഗോളിനടുത്തെത്തി.
രണ്ടാം പകുതിയിലും വിങ്ങുകളിലൂടെ ഇക്വഡോര്‍ ആക്രമണങ്ങളുടെ പെരുമഴയാണ് തീര്‍ത്തത്. ഇതിനിടെ കായി ഹാവര്‍ട്‌സിനെയും ജോഷ്വ കിമ്മിച്ചിനെയും നാഗല്‍സ്മാന്‍ പിന്‍വലിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഡെനിസ് ഉണ്‍ഡാവിനെ പകരക്കാരനായി കളത്തിലിറക്കി. ഇക്വഡോറും പകരക്കാരെയിറക്കി മുന്നേറ്റം ശക്തമാക്കി. തുടര്‍ച്ചയായി എതിര്‍ പ്രതിരോധത്തെ വിറപ്പിച്ച ഇക്വഡോര്‍ 77-ാം മിനിറ്റില്‍ വിജയമുറപ്പിച്ച ഗോള്‍ സ്വന്തമാക്കി. ഗോണ്‍സാലോ പ്ലാറ്റോയാണ് ലക്ഷ്യം കണ്ടത്. കെവിന്‍ റോഡ്രിഗസ് നല്‍കിയ പാസ് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫ്‌ലിക് ചെയ്ത് ഗോണ്‍സാലോ പ്ലാറ്റ പന്ത് വലയിലെത്തിക്കുകയായിരുന്നു.
















