India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇവിടെ പട്ടിണിയാണ് ദാരിദ്ര്യമാണ് എന്നൊക്കെ അന്യരാജ്യങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി തിന്നു കൊഴുക്കുകയും ദേശദ്രോഹ പ്രവർത്തനം നടത്തുകയും ചെയ്യുന്നത് ഇനി നടക്കില്ലെന്നും എഫ് സിആര്‍എ ഭേദഗതി ആവശ്യമാണെന്നും വിവരിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇവിടെ പട്ടിണിയാണ് ദാരിദ്ര്യമാണ് എന്നൊക്കെ അന്യരാജ്യങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി തിന്നു കൊഴുക്കുകയും ദേശദ്രോഹ പ്രവർത്തനം നടത്തുകയും ചെയ്യുന്നത് ഇനി നടക്കില്ലെന്നും എഫ് സിആര്‍എ ഭേദഗതി ആവശ്യമാണെന്നും വിവരിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

ഇനി ഇതുപോലെയുള്ള പണം ഉപയോഗിച്ച് നക്സലൈറ്റുകളെ വളർത്തി അവരെ ഉപയോഗിച്ച് ആദിവാസി മേഖലയിലെ വികസനത്തെ തടഞ്ഞ് ആ പാവങ്ങളെ പട്ടിണി കിടത്തി, പിന്നീട് അവരുടെ വിശപ്പ് മാറ്റാൻ മാലാഖമാരുടെ വേഷത്തിൽ പോയി മതം മാറ്റുന്ന കലാപരിപാടി ഇനി നടക്കില്ല. ഈ രാജ്യത്തെ വിഭവശേഷി കൊണ്ടുള്ള വിദ്യാഭ്യാസ, ആതുരസേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ മതിയെന്നും ഈ കുറിപ്പില്‍ പറയുന്നു. ഡോ. ആശ ഉല്ലാസിന്‍റേതാണ് ഈ കുറിപ്പ്.

“ഞാൻ നേരിട്ട് അനുഭവിച്ച സത്യമാണ് പറയുന്നത്. ചെറുപ്പത്തിൽ എന്റെ കുടുംബത്തിലെ ഒമ്പത് പേരെയും അർദ്ധനഗ്നരാക്കി ഫോട്ടോ എടുത്തു. ‘പട്ടിണിപ്പാവങ്ങൾ’ എന്ന് പറഞ്ഞ് വിദേശത്തേക്ക് അയച്ചു. ലക്ഷങ്ങൾ വന്നു. ഞങ്ങൾക്ക് കിട്ടിയതോ ഒരു രൂപ പോലുമില്ല. ഇത്തരം തട്ടിപ്പ് അവസാനിപ്പിക്കാൻ FCRA അത്യാവശ്യമാണ്. ഞാൻ ഒരു സത്യക്രിസ്ത്യാനിയാണ്, അതുകൊണ്ട് ഉറക്കെ പറയുന്നു. ”
കേന്ദ്രസർക്കാർ FCRA ചട്ടം കർശനമാക്കിയ വാർത്തയ്‌ക് താഴെ വന്ന ഒരു അനുഭവസ്ഥയുടെ കമന്‍റാണിത്.

നിയമം അനുസരിച്ച് പ്രവർത്തിക്കുന്നവന് നിയമത്തെ പേടിക്കാൻ ഒരു കാരണവുമില്ല. രാജ്യത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ കൊണ്ടുവന്ന FCRA ഭേദഗതി എല്ലാ മതസ്ഥരുടെ NGOകൾക്കും ഒരുപോലെ ബാധകമാണ്. പിന്നെ ചിലർക്ക് മാത്രം ‘ഇരിപ്പുറക്കാത്ത ചൊറിച്ചിൽ’ വരുന്നതിന്റെ അടിസ്ഥാനം പൊതുജനം ചിന്തിക്കണം.

സാധാരണ ക്രിസ്ത്യാനിക്ക് FCRAയുടെ പേരിൽ ഒരു വക ഉത്കണ്ഠയുമില്ല. പള്ളിയിലെ നേർച്ചക്കാശോ കുർബാന മുടക്കോ FCRAയുടെ പരിധിയിൽ വരുന്നേയില്ല. പിന്നെ ആശങ്ക ആർക്കാണ്? വിദേശത്ത് നിന്ന് കോടികൾ വാങ്ങി വിതരണം ചെയ്യുന്ന ചില സ്ഥാപനങ്ങൾക്കും അവരുടെ നേതൃത്വത്തിനും. അത് അവരുടെ പ്രശ്നമാണ്, വിശ്വാസി സമൂഹത്തിന്റെ പ്രശ്നമല്ല. സത്യസായി ട്രസ്റ്റ്, മാതാ അമൃതാനന്ദമയി മഠം, രവിശങ്കർ ഗുരുജിയുടെ ആർട്ട് ഓഫ് ലിവിംഗ്, ഇസ്കോൺ, ജൈന ട്രസ്റ്റുകൾ, സിഖ് ഗുരുദ്വാര കമ്മിറ്റികൾ, മുസ്ലീം ചാരിറ്റികൾ… ഇവരെല്ലാം ലോകമെമ്പാടും ചാരിറ്റി നടത്തുന്നു. വിദ്യാഭ്യാസം, ആതുരസേവനം, ദുരിതാശ്വാസം എല്ലാം ചെയ്യുന്നു. ഇന്ത്യക്ക് വെളിയിൽ പോയി പ്രാർത്ഥനകളും യോഗയും നടത്തുന്നു. കോടിക്കണക്കിന് വിദേശ ഫണ്ട് വാങ്ങുന്നു. പക്ഷേ അവർക്ക് FCRA ഒരു പ്രശ്നമേയല്ല. എന്തുകൊണ്ട്? അവർ കൃത്യമായി കണക്ക് ബോധിപ്പിക്കുന്നു. ഓഡിറ്റ് ചെയ്യുന്നു. നിയമം അനുസരിക്കുന്നു. നിയമം അനുസരിക്കുന്നവന് പേടിക്കേണ്ട കാര്യമില്ല എന്നതിന്റെ തെളിവാണത്.

നിയമം വളരെ ലളിതമാണ്. എന്ത് ആവശ്യത്തിന് പണം വാങ്ങുന്നോ അതിന് തന്നെ ചെലവാക്കണം. കൃത്യമായ കണക്ക് സൂക്ഷിക്കണം. ലൈസൻസ് കാലാകാലം പുതുക്കണം. പുതിയ ഭേദഗതിയിൽ NGOകളുടെ നേതൃത്വത്തിന് കൂടുതൽ നിയമപരമായ ഉത്തരവാദിത്തം വരുന്നു. ലൈസൻസ് നഷ്ടപ്പെട്ടാൽ വിദേശ ഫണ്ടുപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കൾ സർക്കാർ മേൽനോട്ടത്തിൽ ആകും. പിന്നീട് അത് ആശുപത്രി, സ്കൂൾ, പൊതുപ്രയോജനത്തിന് ഉപയോഗിക്കും. ഇതിൽ എന്താണ് തെറ്റ്?

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളോട് മോശമായി പെരുമാറി എന്ന ആരോപണം കേട്ടപ്പോൾ ജോൺ ബ്രിട്ടാസും സംഘവും പാഞ്ഞുപോയി. പക്ഷേ അതേ ഛത്തീസ്ഗഢിൽ മലയാളി വൈദികരായ വർഗീസ് ചാക്കോ, അജിത് മത്തായി എന്നിവരെ ED അറസ്റ്റ് ചെയ്തു എന്ന റിപ്പോർട്ട് വന്നപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. എന്തുകൊണ്ട്? ആരോപിക്കപ്പെട്ട കുറ്റം: നക്സൽ പ്രദേശമായ ബസ്തറിലെ ATMൽ നിന്ന് 6.4 കോടി രൂപ പിൻവലിച്ച് മാവോയിസ്റ്റുകൾക്ക് എത്തിച്ചുകൊടുത്തു എന്നതാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ആറ് പേരാണ് ഈ കേസിൽ പ്രതികളായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർഗീസ് ചാക്കോ, അജിത് മത്തായി, അമേരിക്കക്കാരൻ മിക്കാ മാർക്ക്, അസംകാരൻ ബബ്ലു കുർമി, മൈസൂർകാരൻ സുപ്രീം ജോയ് എന്നിവർ. ഇവരെല്ലാം ‘തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന സംഘടനയുടെ പ്രവർത്തകരാണെന്നാണ് ആരോപണം. അമേരിക്കയിലെ ട്രൂയിസ്റ്റ് ബാങ്കിന്റെ 24 ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ATMകളിൽ നിന്ന് 92.55 കോടി രൂപ പിൻവലിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. രാജ്യദ്രോഹപരമായ പ്രവർത്തനം ആയതുകൊണ്ട് UAPA ചുമത്തി എന്നാണ് അധികൃതർ പറയുന്നത്. മാവോവാദികൾക്കും മണിപ്പൂരിലെ വിഘടനവാദികൾക്കും ആന്ധ്ര ഒറീസ എന്നിവിടങ്ങളിലെ നക്സലൈറ്റുകൾക്കും പണം പോകുന്നത് ഇത്തരം NGOകളിൽ നിന്നാണെന്ന ആരോപണം ശക്തമാണ്.
FCRA നേരത്തെ കൊണ്ടുവന്നു, ഇവരെ പൂട്ടാൻ ഒരു ശക്തമായ ഗവണ്മെന്റ് നേരത്തെ ഇല്ലാതെ പോയി എന്നതാണ് വാസ്തവം.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ FCRA ഭേദഗതി മുന്നോട്ടുവച്ചത് ശ്രദ്ധേയമാണ്. അമേരിക്കൻ ഫണ്ടുകളുടെ സഹായത്തോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില NGOകൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ നേതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ന്യൂഡൽഹി നൽകുന്ന സന്ദേശം വ്യക്തമാണ്: “ആഗോള സുരക്ഷയിൽ ചേർന്ന് പ്രവർത്തിക്കാം. പക്ഷേ ഇന്ത്യയിലെ മതപരമായ കാര്യങ്ങളും NGO ഫണ്ടിംഗും ഇന്ത്യയുടെ പരമാധികാര പരിധിയിലുള്ള ആഭ്യന്തര കാര്യങ്ങളാണ്. പുറംശക്തികളുടെ ഇടപെടൽ അംഗീകരിക്കില്ല.”

മര്യാദക്ക് പ്രവർത്തിക്കുന്ന NGOകൾക്ക് FCRA ഒരു പ്രശ്നമേ അല്ല. കണക്ക് കൊടുത്താൽ തീരുന്ന കാര്യമേയുള്ളൂ. ‘പാവങ്ങളെ സഹായിക്കൽ’ എന്ന പേരിൽ സ്വന്തം കീശ വീർപ്പിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല. അതിന്റെ അസ്വസ്ഥതയാണ് ഇപ്പോൾ പുറത്തുവരുന്നത്. പണിയെടുത്ത് ജീവിക്കാൻ മടിയുള്ളവർക്കാണ് നിയമം പേടി. ഒരു രാജ്യത്തേക്ക് വിദേശത്ത് നിന്ന് കണക്കില്ലാതെ പണം ഒഴുക്കി എന്തും ചെയ്യാമെന്ന കാലം കഴിഞ്ഞു. രാജ്യസുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും FCRA ഭേദഗതി അത്യന്താപേക്ഷിതമാണ്. ഇത് നടപ്പാക്കുക തന്നെ വേണം. പ്രാർത്ഥന കൊണ്ടോ കൂട്ടനിലവിളി കൊണ്ടോ പ്രാക്ക് കൊണ്ടോ നിയമം മാറില്ല.

അവസാനം ഒന്നേ ചോദിക്കാനുള്ളൂ..?
കണക്ക് ചോദിക്കുമ്പോൾ കുരു പൊട്ടുന്നത് സത്യസന്ധമായി പ്രവർത്തിക്കുന്നവർക്കോ അതോ കള്ളക്കണക്കെഴുതുന്നവർക്കോ? ഉത്തരം നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിക്കുക. നിയമം അനുസരിക്കുന്നവന് പേടിക്കേണ്ട. നിയമം ലംഘിക്കുന്നവൻ പേടിച്ചേ മതിയാകൂ.

Recent Posts