
പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
തിരുവനന്തപുരം: ഇക്കഴിഞ്ഞ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്,തന്റെ ജാതി മറ്റൊന്നാണെന്ന് തെറ്റായി പ്രചരിപ്പിച്ച Big TV യ്‌ക്കും സുജയ പാർവതി, ലക്ഷ്മി പദ്മ തുടങ്ങിയവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചുപാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍. .
ഇനി ഗിരീഷ് നെയ്യാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്, എന്റെ ജാതി മറ്റൊന്നാണെന്ന് തെറ്റായി പ്രചരിപ്പിച്ച Big TV യ്‌ക്കും സുജയ പാർവതി, ലക്ഷ്മി പദ്മ തുടങ്ങിയവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചു.
വ്യക്തിപരമായി, ഞാൻ ജാതി-മത ചിന്തകൾക്കതീതമായാണ് പൊതുപ്രവർത്തനം നടത്തുന്നത്. ഒരു ജാതിയും വലുതോ ചെറുതോ അല്ല. ഏതെങ്കിലും ഒരു ജാതിയിൽ ജനിക്കുന്നത് ഒരാളുടെ സ്വന്തം തിരഞ്ഞെടുപ്പുമല്ല. അതിനാൽ ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്, ജാതിയുടെ അടിസ്ഥാനത്തിലല്ല.
എന്നാൽ, ഒരു തിരഞ്ഞെടുപ്പിന്റെ അതീവ നിർണായക ഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിയുടെ ജാതി തെറ്റായി അവതരിപ്പിക്കുകയും, ആ തെറ്റായ വിവരം രാഷ്‌ട്രീയ നേട്ടത്തിനായി വീടുതോറും പ്രചരിപ്പിക്കപ്പെടുകയും ചെയ്തത് ജനാധിപത്യത്തോടും തെരഞ്ഞെടുപ്പ് പ്രക്രിയയോടുമുള്ള വെല്ലുവിളിയാണ്. പാറശാല മണ്ഡലം അത്തരം ഒരു നികൃഷ്ട രാഷ്‌ട്രീയ-മാധ്യമ കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്.
ഏറ്റവും ഗുരുതരമായ കാര്യം, തെറ്റ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അത് തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാതെ മാധ്യമധർമ്മത്തെ അവഗണിച്ച സമീപനമാണ്. സത്യത്തിനും പൊതുജന വിശ്വാസത്തിനും മുകളിലായി സാമ്പത്തിക ലാഭവും രാഷ്‌ട്രീയ താൽപര്യങ്ങളും സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇത്തരം മാധ്യമ ബിസിനസിനെ നിയമപരമായും ജനാധിപത്യപരമായും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
ഇത് എന്റെ വ്യക്തിപരമായ വിഷയമല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശം ആർക്കും ഇല്ലെന്ന ജനാധിപത്യ തത്വത്തിന്റെ വിഷയമാണ്. അതുകൊണ്ട് തന്നെ സത്യത്തിനും നീതിക്കും മാധ്യമ ഉത്തരവാദിത്വത്തിനും വേണ്ടി നടത്തുന്ന ഈ നിയമപോരാട്ടത്തിൽ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.