ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാനുള്ള നീക്കത്തിലാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് വ്യോമസേന വളരെക്കാലമായി തങ്ങളുടെ പഴകിയ F-7 യുദ്ധവിമാനങ്ങൾക്ക് പകരം വയ്‌ക്കാൻ ആധുനിക വിമാനങ്ങൾ തേടുകയായിരുന്നു. 24 ചൈനീസ് J-10CE വിമാനങ്ങൾ വാങ്ങാനാണിപ്പോൾ പദ്ധതി. ഇതിനായുള കരാർ 2026 ഓഗസ്റ്റിൽ അന്തിമമാകുമെന്നാണ് സൂചന. ഓരോ വിമാനത്തിനും ഏകദേശം 40 മില്യൺ ഡോളർ ചിലവാകും.
ബംഗ്ലാദേശിന് അതിന്റെ യുദ്ധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന അവസരമാണ് ഈ കരാർ . മുമ്പ്, ഇറ്റലിയുടെ യൂറോഫൈറ്ററിനായി ഡിസംബറിൽ ഒരു ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചിരുന്നു, എന്നാൽ ഇപ്പോൾ ശ്രദ്ധ J-10CE യിലേക്ക് മാറിയിരിക്കുന്നു. പാകിസ്ഥാന് ശേഷം, ഈ വിമാനം പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമായിരിക്കും ബംഗ്ലാദേശ്.
ചൈനീസ് വ്യോമസേനയിൽ (PLAAF) ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന യുദ്ധവിമാനമാണ് J-10CE. നൂതനമായ AESA റഡാറും , ആയുധങ്ങളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് മാക് 1.8 പരമാവധി വേഗതയും 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുമുണ്ട്.
2025 മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ J-10CE വിന്യസിച്ചിരുന്നുവെങ്കിലും ഇന്ത്യൻ വ്യോമസേന ഈ യുദ്ധവിമാനങ്ങളെ വെടിവച്ചു വീഴ്‌ത്തി. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) സമീപകാല റിപ്പോർട്ട് അനുസരിച്ച്, ചൈനയുടെ ആയുധ കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടായി. ഈ സാഹചര്യത്തിൽ, ബംഗ്ലാദേശുമായുള്ള കരാർ ചൈനയ്‌ക്ക് പ്രധാനമാണ്. ചൈനയുടെ ആയുധ കയറ്റുമതിയുടെ എൺപത് ശതമാനവും ഏഷ്യയിലേക്കാണ് പോകുന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവയാണ് ചൈനീസ് ആയുധങ്ങളുടെ ഇറക്കുമതിക്കാർ.
















