Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

രാജാക്കാട്: സംസ്ഥാനത്തെ രാസലഹരി വില്‍പ്പനക്കെതിരെ ഓപ്പറേഷന്‍ തൂഫാന്‍ എന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനം ശാന്തന്‍ പാറയില്‍ വ്യത്യസ്തമായി. സംസ്ഥനത്താകെ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമം നടപ്പിലാക്കി വരുന്നതില്‍ പോലീസ് ജാഗരൂകരായി പ്രവര്‍ത്തിച്ചു വരികയാണ്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കസ്റ്റഡിയിലെടുക്കുകയും ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് കേസാക്കുകയുമാണ് സംസ്ഥാനത്താകെ പോലീസ് ചെയ്തു വരുന്നത്.

എന്നാല്‍ ശാന്തന്‍പാറ പോലീസ് ഇതില്‍ നിന്നും വ്യത്യസ്ഥമായി നിരോധിത പുകയില വില്‍പ്പന നടത്തി വന്ന വരെ പിടികൂടി. അനധികൃതമായി മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന പൂപ്പാറയിലെ പെട്ടിക്കട ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തുകയുമാണ് ശാന്തന്‍ പാറ പോലീസ് ചെയ്തത്. പൂപ്പാറ മുടുക്കുടി ഹൗസില്‍ ഈശ്വരന്‍ (47) എന്നയാള്‍ നടത്തി വന്നിരുന്ന വഴിയോരക്കടയാണ് ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ എസ്. ശരലാലിന്റെ നേതൃത്വത്തില്‍ പൊളിച്ച് മാറ്റിയത്.

ഈശ്വറിന്റെ കടയില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് കട നിറുത്തി ഒഴിവാകണമെന്ന് ശാന്തന്‍പാറ പോലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഈശ്വരന്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെപ്പറ്റി പോലീസ് പരിശോധിക്കുകയാണുണ്ടായത്.

മുന്‍കാല കേസുകളും സ്ഥിരമായി ലഹരിക്കച്ചവടം നടത്തി വരുന്നയാളാണെന്നും ബോധ്യപ്പെട്ട റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പോലീസ്‌നടപടിക്കനുകൂലമായി കോടതിയില്‍ നിന്നും വിധിയുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് ശക്തമായ നടപടിയിലേക്ക് കടന്നത്. നിയമ നടപടിയില്‍ ശാന്തന്‍പാറ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും പങ്കാളികളായി. ലഹരി വസ്തുക്കളുടെ വില്‍പന നടത്തുന്നവരെ പിടിക്കപ്പെട്ടാല്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സമൂഹത്തിന് ശാപമായ ഈ പ്രവൃത്തി മേഖലയില്‍ അനുവദിക്കില്ലെന്നും എസ്എച്ച്ഒ ശരലാല്‍ ജന്മഭൂമിയോട് പറഞ്ഞു.

Recent Posts