Football

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മയാമി: ലോകകപ്പ് ഫുട്ബോള്‍ 2026ന്റെ പ്രാഥമിക ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും കലുഷിത സാഹചര്യം ഗ്രൂപ്പ് എഫിലാണ്. നെതര്‍ലന്‍ഡസ്, സ്വീഡന്‍, ജപ്പാന്‍ എന്നീ ശക്തര്‍ ഒരുമിച്ചെത്തിയിരിക്കുന്ന ഗ്രൂപ്പ് ആണിത്. ഇവര്‍ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാതെ ടുണീഷ്യ ആദ്യ രണ്ട് റൗണ്ട് കഴിയുമ്പോഴേക്കും പരാജയം സമ്മതിച്ചു.

ടുണീഷ്യയോട് അട്ടിമറിക്കപ്പെട്ടാല്‍ പോലും നെതര്‍ലന്‍ഡ്സിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാകാന്‍ സാധിക്കും. വലിയ ഗോള്‍ വ്യത്യാസത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതിയാകും. ഗോള്‍ വ്യത്യാസത്തില്‍ നാല് ഗോള്‍ മുന്‍തൂക്കമുള്ള നെതര്‍ലന്‍ഡ്സിനെ ടൂണീഷ്യ തോല്‍പ്പിച്ചാല്‍ പോലും അത്ര വലിയ മാര്‍ജിന്‍ നേടില്ലെന്ന് ഉറപ്പാണ്. ഈ മത്സരം നടക്കുന്ന അതേ സമയത്ത് തന്നെ ജപ്പാന്‍ സ്വീഡനെ നേരിടും. ഇത് വലിയ കടുകട്ടി മത്സരമാകും. നാല് പോയിന്റും നാല് ഗോളിന്റെ മുന്‍തൂക്കവുമുള്ള ജപ്പാനെ മറികടന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് സ്വീഡനെത്തണമെങ്കില്‍ വമ്പന്‍ ജയം നേടിയെടുത്തേ മതിയാകൂ. അല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ എത്തിപ്പെടാന്‍ പ്രാഥമിക റൗണ്ട് തീരും വരെ കാത്തിരിക്കണം.

ഗ്രൂപ്പ് ഇയിലെ മത്സരങ്ങളാണ് ഇന്ന് ആദ്യം നടക്കുക. 1.30ന് നടക്കുന്ന രണ്ട് കളികളില്‍ ഒന്നില്‍ കുറസാവോ ഐവറി കോസ്റ്റിനെയും ഇതേ സമയം മറ്റൊരു മത്സരത്തില്‍ ജര്‍മനി ഇക്വഡോറിനെയും നേരിടും. ഈ ഗ്രൂപ്പില്‍ നിന്ന് ജര്‍മനി മാത്രമാണ് നോക്കൗട്ട് ഉറപ്പിച്ചിട്ടുള്ളത്. നാളെ രാവിലെ 7.30നാണ് ഗ്രൂപ്പ് ഡി പോരാട്ടങ്ങള്‍. ആതിഥേയരായ അമേരിക്ക തുര്‍ക്കിയെയും പാരഗ്വേ ഓസ്ട്രിയയെയും നേരിടും. ഈ ഗ്രൂപ്പില്‍ നിന്ന് അമേരിക്കയ്‌ക്ക് മാത്രമാണ് നോക്കൗട്ട് ഉറപ്പിക്കാന്‍ സാധിച്ചിട്ടുള്ളത്.

Recent Posts