ബോസ്റ്റണ്‍: മത്സരത്തിന്റെ 79ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ എസ്രി കോണ്‍സ, ഘാനയുടെ പ്രിന്‍സ് അഡുവിനെ വീഴ്‌ത്തിയ സംഭവത്തിന് പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു എന്ന വാദം ശക്തം. 79-ാം മിനിറ്റില്‍ ഘാനയുടെ പ്രിന്‍സ് അഡു ഗോള്‍ ലക്ഷ്യമാക്കി മുന്നേറുമ്പോള്‍ കോണ്‍സ പിന്നില്‍ നിന്ന് സ്ലൈഡ് ടാക്കിള്‍ നടത്തി. റീപ്ലേകളില്‍ കോണ്‍സ പന്ത് തൊടാതെ അഡുവിന്റെ കാലില്‍ തട്ടുന്നതായി വ്യക്തമായിരുന്നു. എന്നാല്‍ റഫറി സയിദ് മാര്‍ട്ടിനെസ് കളി തുടരാന്‍ അനുവദിച്ചു. വാര്‍ ഇടപെട്ടുമില്ല. മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി തന്നെ അത് പെനാല്‍റ്റി വിധിക്കേണ്ടതാണെന്ന് വാദിച്ചു. മുന്‍ താരം മിക റിച്ചാര്‍ഡും ഇത് പെനാല്‍റ്റി നല്‍കേണ്ടിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഘാന പരിശീലകന്‍ കാര്‍ലോസ് ഖ്വെറോസിന്റെ പ്രതികരണമാണ് രസകരം. ‘വാര്‍ ഒരു കാപ്പി കുടിക്കാന്‍ പോയിരിക്കണം.’ എന്നായിരുന്നു. വാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ‘വ്യക്തമായ പെനാല്‍റ്റി’ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സംഭവത്തിന് പിന്നാലെ ആക്രമണം തുടരുകയും പിന്നീട് ഓഫ്സൈഡ് വിളിക്കപ്പെടുകയും ചെയ്തു. റഫറിയും വാര്‍സംഘവും ആദ്യം ഫൗള്‍ ഉണ്ടായില്ലെന്നോ അല്ലെങ്കില്‍ വാര്‍ ഇടപെടേണ്ടത്ര വ്യക്തമായ പിഴവല്ലെന്നോ വിലയിരുത്തിയിരിക്കാം. എന്നാല്‍ നിരവധി വിദഗ്ധര്‍ ഈ വിലയിരുത്തലിനോട് യോജിച്ചില്ല.
ഈ തീരുമാനം ഗ്രൂപ്പ് എല്ലിലെ യോഗ്യതാ പോരാട്ടത്തിലും നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ വാര്‍ വിവാദങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.
















