ഹൂസ്റ്റണ്‍: മരുഭൂമിയുടെ മണലില്‍ സമയം എഴുതിയ കഥകളെപ്പോലെ, ലോകഫുട്ബോളിന്റെ ആകാശത്ത് ചില പേരുകള്‍ ഒരിക്കലും മങ്ങിപ്പോകാറില്ല. അവയില്‍ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം വീണ്ടും മൈതാനമധ്യത്തിലേക്ക് ആര്‍ജവത്തോടെ മടങ്ങിയെത്തിയപ്പോള്‍, ഗോള്‍വലകള്‍ രണ്ടുതവണ കുലുങ്ങി. ഉസ്ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗലിന്റെ നട്ടുച്ചവിജയം സമ്മനിച്ചത്, വെറും മൂന്ന് പോയിന്റുകളുടെ കഥയായിരുന്നില്ല; പ്രായത്തെയും സംശയങ്ങളെയും വെല്ലുവിളിച്ച് വീണ്ടും തന്റെ സാന്നിധ്യം ലോകത്തെ ഓര്‍മിപ്പിച്ച ഒരു ഇതിഹാസത്തിന്റെ തിരിച്ചുവരവിന്റെ സംഗീതമായിരുന്നു. റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍ക്ക് ചിറകേകി പോര്‍ച്ചുഗല്‍ മുന്നേറിയപ്പോള്‍, ഫുട്ബോള്‍ വീണ്ടും ഒരു പഴയ സത്യം ആവര്‍ത്തിച്ചു മഹാന്മാര്‍ ഒരിക്കലും അസ്തമിക്കില്ല, അവര്‍ വീണ്ടും വീണ്ടും ഉദിച്ചുയരും.
ഈ 41-ാം വയസിലും വേഗതയെ വെല്ലുന്ന വൈഭവം തരിപോലും ചോര്‍ന്നിട്ടില്ലെന്നറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായ ആറാം ലോകകപ്പിലും ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു. ആറ് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ഒരേയൊരു താരം എന്ന ചരിത്രം. ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളില്‍ ഉസ്ബെക്കിസ്ഥാനെ 5-0ന് തോല്‍പ്പിച്ച് ആരാധകര്‍ കേട്ട പഴികള്‍ക്കും പങ്കുവച്ച ആശങ്കകള്‍ക്കും സിആര്‍ 7 നിറവാര്‍ന്ന പരിഹാരം ചെയ്തു.
തനി യൂറോപ്യന്‍ ശൈലിയുടെ മുഴുവന്‍ രൗദ്രഭാവവും കണ്ട വേഗക്കുതിപ്പോടെയാണ് പോര്‍ച്ചുഗല്‍ ഉസ്ബെക്കിസ്ഥാനെതിരായ ഗ്രൂപ്പ് കെയിലെ രണ്ടാം റൗണ്ട് പോരില്‍ കളം പിടിച്ചത്. പോര്‍ച്ചുഗല്‍ വലത് വിങ് പ്രതിരോധ താരം ജോവോ കാന്‍സെലോ ആറാം മിനിറ്റില്‍ ഉസ്ബെക്ക് ഗോള്‍ മുഖത്തിന്റെ വലത് ഭാഗത്ത് അതിവേഗം പന്തുമായി ഓടിക്കയറി, അതിനേക്കാള്‍ വേഗത്തില്‍ നല്‍കിയ ക്രോസിലേക്ക് വലംകാല്‍ കൊണ്ടൊരു വണ്‍ ടച്ച് ഫിനിഷിലൂടെ പന്ത് വലയിലെത്തിയത് കണ്ണിമവെട്ടും നേരംകൊണ്ടായിരുന്നു. വീഡിയോ സഹായമില്ലായിരുന്നെങ്കില്‍ ആ ഗോള്‍ എങ്ങനെയെന്നും ഗോളിനുടമ ആരെന്നും മനസ്സിലാക്കിയെടുക്കാന്‍ പോലും പ്രയാസമായിരിക്കും അത്രയ്‌ക്ക് വേഗതയാര്‍ന്ന ഫിനിഷിങ് ആയിരുന്നു അത്. റിപ്ലേകളില്‍ തെളിഞ്ഞ സ്‌കോററുടെ ചിത്രം ആരെയും അത്ഭുതപ്പെടുത്തിയില്ല. കാരണം കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി അയാളെ ഈ ലോകത്തിനറിയാം. ഇതല്ല, ഇതിനപ്പുറം കാണിച്ചിട്ടുള്ള ഇന്ദ്രജാലത്തിന്റെ ഉടയവനാണ് കാല്‍പന്തില്‍ ഏഴഴകോടെ പോരടിക്കുന്ന ആ ഏഴാം നമ്പറുകാരന്‍.
തുടക്കത്തിലേ ഗോള്‍ കണ്ടെത്തിയതോടെ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ പറങ്കിപ്പടയ്‌ക്ക് ആവേശം ഇരട്ടിച്ചു. ഇനിയും ഗോള്‍ വീഴാമെന്ന രീതിയിലാണ് മത്സരം അനുനിമിഷം കടന്നുപോയിക്കൊണ്ടിരുന്നത്. പോര്‍ച്ചുഗല്‍ പടയുടെ മുന്നേറ്റത്തിന്റെ വേഗതകൊണ്ട് ഉസ്ബെക്ക് താരങ്ങളുടെ കടുത്ത ഫൗളിനും വിധേയരായിക്കൊണ്ടിരുന്നു. അങ്ങനെ ലഭിച്ചൊരു ഫ്രീക്കിക്ക് ചാന്‍സ്, ഉസ്ബെക് ബോക്സിന് തൊട്ടുമുന്നില്‍ വിടര്‍ത്തിയ ഉള്ളംകൈകൊണ്ട് ഷോട്സിന്റെ രണ്ട് കാലുകളിലേയും അറ്റങ്ങള്‍ തെറുത്തുകൂട്ടും പോലെ മുകളിലേക്ക് ഉയര്‍ത്തി ദീര്‍ഘമായൊരു ശ്വാസം ഉള്ളിലേക്കെടുത്ത് സിആര്‍7 പന്തിന്റെ ഇടത് ഭാഗത്തായി കിക്കെടുക്കാന്‍ റണ്ണപ്പിന് തയ്യാറെടുത്തു. 2018 റഷ്യന്‍ ലോകകപ്പില്‍ സ്പെയിനെതിരായ ത്രില്ലര്‍ പോരാട്ടത്തിലെ ഫ്രീക്കിക്കില്‍ നിന്നുള്ള റോണോയുടെ രണ്ടാം ഗോള്‍ ഓര്‍മകളിലേക്ക് പാഞ്ഞെത്തി. എല്ലാവരുടെയും പ്രതീക്ഷകള്‍ മറികടന്ന് വലത് ഭാഗത്ത് നിന്ന് മിന്നല്‍ വേഗത്തിലെത്തിയ പോര്‍ച്ചുഗല്‍ പ്രതിരോധക്കാരന്‍ ന്യൂനോ മെന്‍ഡസ് ഉസ്ബെക്ക് താരങ്ങള്‍ തീര്‍ത്ത പ്രതിരോധത്തിലെ ചെറിയ പഴുതിലൂടെ പായിച്ച ബുള്ളറ്റ് ഷോട്ടില്‍ പന്ത് വലയില്‍ കയറി. അധികം ഉയരമില്ലാതെയുള്ള അതിവേഗ ഷോട്ടായിരുന്നു അത്. മത്സരം 17 മിനിറ്റ് പൂര്‍ത്തിയായി പറങ്കിപ്പട ആഘോഷ തിമിര്‍പ്പിലായി. പോര്‍ച്ചുഗല്‍ 2 ഗോളിന് മുന്നില്‍.
ഈ ഗോളിന് തൊട്ടുപിന്നാലെ ഉസ്ബെക്കിസ്ഥാന് വേണ്ടി ബോക്സിന് പുറത്ത് നിന്ന് ഒഡിലിജോന്‍ ഹാംബ്രെബെക്കോവ് മനോഹരമായൊരു ഗോള്‍ നേടി. പോര്‍ച്ചുഗല്‍ പ്രതിരോധ താരം കാന്‍സെലോയെ മറ്റൊരു ഉസ്ബെക്കിസ്ഥാന്‍ താരം അബ്ബോസ്ബെക് ഫയ്സുല്ലയേവ് ഫൗള്‍ ചെയ്തതിലൂടെയാണ് ഈ ഗോള്‍ കണ്ടെത്താന്‍ ഉസ്ബെക്കിസ്ഥാന് അവസരമൊരുങ്ങിയത്. വാര്‍ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതോടെ റഫറി ഗോള്‍ പിന്‍വലിച്ചതായും ഫൗളിന് അനുകൂലമായി പോര്‍ച്ചുഗലിന് സ്വന്തം ഹാഫില്‍ ഫ്രീക്കിക്ക് അനുവദിക്കുകയും ചെയ്തു.
പോര്‍ച്ചുഗലിന്റെ ഉജ്ജ്വലമായ മുന്നേറ്റങ്ങള്‍ക്ക് ഉസ്ബെക്കിസ്ഥാന് മറുപടി ഉണ്ടായില്ല. ചില സമയങ്ങളില്‍ മികച്ച നീക്കങ്ങള്‍ നടത്തിയിരുന്നു. അവയെല്ലാം അപകടം സൃഷ്ടിക്കുമെന്ന തോന്നലും ശക്തിപ്പെടുത്തി പക്ഷെ ഒന്നും സംഭവിച്ചില്ല. 39-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ മറ്റൊരു വേഗക്കുതിപ്പിലൂടെയും വേഗത്തിലുള്ള ഗ്രൗണ്ട് ഷോട്ട് ഫിനിഷിലൂടെയും തന്റെ ഇരട്ട ഗോള്‍ തികച്ചു. ഇതോടെ ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ ആധിപത്യം വ്യക്തമായ മുന്‍തൂക്കത്തോടെ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഉസ്ബക്കിസ്ഥാനില്‍ നിന്ന് കാര്യമായ ഒന്നും ഉണ്ടായില്ല. കളി പൂര്‍ണമായും പോര്‍ച്ചുഗല്‍ കാലുകളിലായിരുന്നു. പക്ഷെ ഗോള്‍ കണക്കില്‍ ഇത് പ്രകടമായില്ല. ആദ്യ പകുതിയില്‍ ഡബിള്‍സ് നേടിയെങ്കില്‍ രണ്ടാം പകുതിയില്‍ ഒരു ഹാട്രിക് തന്നെ നേടാന്‍ പാകത്തിന് അവസരം സൂപ്പര്‍ താരം റോണയ്‌ക്ക് മാത്രം ലഭിച്ചു പക്ഷെ ഫലവത്താക്കാനായില്ല. 60-ാം മിനിറ്റില്‍ ലീഡ് നാലായി ഉയര്‍ന്നത് ദാന ഗോളിലൂടെയാണ്. പകരക്കാരനായി ഇറങ്ങിയ ഇടത് വിങ്ങര്‍ റാഫേല്‍ ലിയോ പോര്‍ച്ചുഗലിനായി 87-ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടി.
















