Football

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൂസ്റ്റണ്‍: ഫുട്ബോൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യ താരം എന്ന ചരിത്ര റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് സ്വന്തം. ഹൂസ്റ്റണിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ റൗണ്ട് ഓഫ് 32 യോഗ്യതയുടെ തൊട്ടരികെ എത്തിയിരിക്കുകയാണ്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് 41-കാരനായ റൊണാൾഡോ ഒരിക്കൽ കൂടി വാർത്തകളിൽ നിറഞ്ഞത്.

ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ റൊണാൾഡോയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെല്ലാം കളിയിലൂടെ മറുപടി നൽകാൻ താരത്തിനായി. ക്യാപ്റ്റനിലുള്ള തന്റെ വിശ്വാസം തെറ്റിയില്ലെന്ന് തെളിയിക്കാൻ കോച്ച് റോബർട്ടോ മാർട്ടിനസിനും ഈ വിജയത്തിലൂടെ സാധിച്ചു. മത്സരത്തിന്റെ ആറാം മിനിറ്റിൽത്തന്നെ ജോവാനോ കാൻസെലോയുടെ ക്രോസിൽ നിന്ന് ഗോൾ നേടി റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് താരം തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇതോടെ ലോകകപ്പിൽ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം പത്തായി ഉയർന്നു.

ഫാബിയോ കന്നവാരോ പരിശീലിപ്പിക്കുന്ന ഉസ്ബെക്കിസ്ഥാൻ നിരയെ പൂർണ്ണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പോർച്ചുഗൽ പുറത്തെടുത്തത്. റൊണാൾഡോയുടെ ഗോളുകൾക്ക് പുറമെ നുനോ മെൻഡിസ്, റാഫേൽ ലിയാവോ എന്നിവരും പോർച്ചുഗലിനായി ലക്ഷ്യം കണ്ടപ്പോൾ ഒരു ഗോൾ ഉസ്ബെക്കിസ്ഥാന്റെ സെൽഫ് ഗോളായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് കെയിൽ ഒന്നാമത് എത്തിയ പോർച്ചുഗലിന് കൊളംബിയക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.