Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും എതിര്‍പ്പ് രേഖപ്പെടുത്തി കഴിഞ്ഞു.

കരിമണലുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍-എക്‌സാലോജിക് കേസ് ആരംഭിച്ചത് മുതല്‍ ആറ്റമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിനും സംസ്ഥാന സര്‍ക്കാരിനും കേരള ഹൈക്കോടതിയിലും നിരവധി ഹര്‍ജികള്‍ താന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ഈ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. അദ്ദേഹം പറഞ്ഞു.

2019ലെ കേന്ദ്ര ഉത്തരവ് പ്രകാരം പൊതുമേഖല സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും ഖനന അനുമതിയില്ല. അതുകൊണ്ടുതന്നെ മേഖലയെ സ്വകാര്യവത്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണ്. അതുപോലെ തന്നെ മറ്റാരേയോ സംരക്ഷിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഒഇസിഡി നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് മുന്നോട്ട് പോയാല്‍ ഭാരതത്തിന്റെ തന്നെ ഏറ്റവും വലിയ വരുമാന മാര്‍ഗമായി മേഖലയെ മാറ്റാന്‍ കഴിയും. വലിയതോതില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള കരിമണല്‍ ഖനനം ചെയ്യുമ്പോള്‍ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെയാണ് ഇത് ചെയ്യുന്നത്. പ്രദേശവാസികളുടെ ആരോഗ്യസ്ഥിതി അടക്കം പരിശോധിക്കാതെ, വേണ്ടത്ര പഠനം നടത്താതെ രണ്ടാം കരിമണല്‍ കൊള്ളയ്‌ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നടപടിയാണ് സംസ്ഥാന ബജറ്റിലൂടെ വി.ഡി. സതീശന്‍ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മാറി മാറി വന്നിട്ടുള്ള ഇടത് വലത് സര്‍ക്കാര്‍ കേരളതീരത്തുള്ള ഈ വലിയ സമ്പത്തിനെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ആ കൊള്ളയടിച്ചതിന്റെ വീതം പറ്റിയതിന്റെ കേസാണ് ഇപ്പോള്‍ മാസപ്പടി ഇനത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. വീതം പറ്റിയ ആളുകളുടെ ആ ലിസ്റ്റ് പുറത്തുവരുമ്പോള്‍ മന്ത്രിസഭയിലെ ഉന്നത പദവി വഹിക്കുന്നവരും അതില്‍ ഉണ്ടാവും. അധികാരത്തില്‍ വന്ന് നിസാര ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുത്ത കൊള്ളയ്‌ക്കുള്ള കോപ്പ് കൂട്ടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

രണ്ട് പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടത്, വലത് മുന്നണികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണല്‍ മാഫിയയാണ്. ഇതിന് അറുതി വരുത്തിയേ മതിയാവൂ, ബിജെപി ഈ വിഷയത്തില്‍ ശക്തമായി സമരരംഗത്ത് ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കേരളതീരത്ത് നിന്ന് ഇനി ഒരു കിലോ മണല്‍ പോലും ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ പത്ത് വര്‍ഷം നടത്തിക്കൊണ്ടിരുന്ന അതേ കൊള്ള മറ്റൊരു പേരില്‍ മറ്റൊരു രൂപത്തില്‍ നടപ്പിലാക്കാന്‍ വി.ഡി. സതീശന്‍ കൊണ്ടുവന്നതാണ് ഈ തീരദേശ മേഖലയിലെ ഖനനത്തിലെ സ്വകാര്യവത്കരണം. കേരളത്തില്‍ ഒരു വര്‍ഷം ഖനനം ചെയ്യുന്നത് സംസ്ഥാന ബജറ്റിന്റെ മുകളിലുള്ള തുകയ്‌ക്കുള്ള കരിമണല്‍ ആണ്.

കൂടാതെ ഇന്ന് വാര്‍ത്തകളില്‍ കാണുന്ന മിസൈലുകളും ബോംബുകളും നമ്മുടെ തീരത്തു നിന്നും കടത്തിക്കൊണ്ടുപോയ കരിമണല്‍ ഉപയോഗിച്ച് നിര്‍മിച്ചതല്ല എന്ന് പറയാന്‍ നമുക്ക് സാധിക്കില്ല, കാരണം ഇത് വിദേശത്തേക്ക് കടത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആറ്റമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം ഈ വിഷയത്തില്‍ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്, കേരള ഹൈക്കോടതി ഈ വിഷയം പരിഗണിക്കുന്നുണ്ട്.

എല്ലാത്തിനും സിബിഐ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി എക്‌സാലോജിക് സിഎംആര്‍എല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് തയാറാണോ എന്ന് അദ്ദേഹം ചോദിച്ചു.

കോടാനുകോടി വില വരുന്ന കരിമണല്‍ കേരളത്തില്‍ നിന്നും കടത്തപ്പെട്ടിട്ടുണ്ട്. ഇത് ഇനി അനുവദിക്കാന്‍ പറ്റില്ല എന്ന് മാത്രമല്ല ഇതിന് മുമ്പ് ഒത്താശ ചെയ്ത് കൊടുത്തവരുടെ വിവരങ്ങള്‍ കൂടി പുറത്തുവരേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഇത് കാട്ടുകൊള്ളയാണ്, ഇതിനെതിരെ ശബ്ദമുയര്‍ത്തിയ പലരെയും തോട്ടപ്പള്ളിയില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2018ലെ പ്രളയത്തിന് ശേഷം തോട്ടപ്പിള്ളി സ്പില്‍വേയുടെ മുന്നില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവിന്റെ മറവില്‍ കോടാനുകോടികളുടെ കരിമണല്‍ ആണ് കടത്തിയത്. ഇത് എന്താണ് ചെയ്തത്, ഇത് എവിടെപ്പോയി എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമില്ല, അദ്ദേഹം പറഞ്ഞു.