Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഫ്രാന്‍സ്‌ -ഇറാഖ് ലോകകപ്പ് മത്സരം ഏകദേശം രണ്ട് മണിക്കൂറോളം നിര്‍ത്തിവെക്കേണ്ടി വന്നതും പിന്നീട് തുടങ്ങിയ സാഹചര്യവും സംജാതമായത് ഫിഫയുടെ ഏതെങ്കിലും പ്രത്യേക നിയമം കൊണ്ടല്ല, മറിച്ച് അമേരിക്കയിലെ സ്റ്റേഡിയം സുരക്ഷാ ചട്ടങ്ങളുടെയും കാലാവസ്ഥാ സുരക്ഷാ പ്രോട്ടോക്കോളുകളുടെയും ഭാഗമായതുകൊണ്ടാണ്. മത്സരം തുടങ്ങാന്‍ സാഹചര്യമുണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ പാടില്ല എന്ന ചട്ടവും നിലവിലുണ്ട്.

എന്താണ് നിയമം?

അമേരിക്കയില്‍ നടക്കുന്ന വലിയ കായികമത്സരങ്ങളില്‍, പ്രത്യേകിച്ച് തുറസ്സായ സ്റ്റേഡിയങ്ങളിലുള്ളവയില്‍, സ്റ്റേഡിയത്തിന്റെ നിശ്ചിത പരിധിക്കുള്ളില്‍ ഇടിമിന്നല്‍ സംഭവിച്ചാല്‍ മത്സരം ഉടന്‍ നിര്‍ത്തിവയ്‌ക്കണം എന്നതാണ് പതിവ് സുരക്ഷാ നയം. മിന്നല്‍ സമീപപ്രദേശത്ത് രേഖപ്പെടുത്തിയാല്‍ കളിക്കാരെയും ഉദ്യോഗസ്ഥരെയും കാണികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. അവസാനമായി മിന്നല്‍ രേഖപ്പെടുത്തിയതിന് ശേഷം സാധാരണയായി 30 മിനിറ്റ് വരെ പുതിയ മിന്നല്‍ ഉണ്ടാകരുത്.

ആ 30 മിനിറ്റിനുള്ളില്‍ വീണ്ടും മിന്നല്‍ കണ്ടെത്തിയാല്‍ മത്സരം വീണ്ടും നിര്‍ത്തും.

ഫ്രാന്‍സ്-ഇറാഖ് മത്സരത്തില്‍ സംഭവിച്ചത്

ഹാഫ് ടൈമിന് ശേഷം ഫിലഡെല്‍ഫിയ മേഖലയിലുണ്ടായ ശക്തമായ ഇടിമിന്നലും കനത്ത മഴയും കാരണം അധികൃതര്‍ മത്സരം നിര്‍ത്തിവച്ചു. പലതവണ മിന്നല്‍ കണ്ടെത്തിയതിനാല്‍ സുരക്ഷാ കൗണ്ട്ഡൗണ്‍ നീട്ടിക്കൊണ്ടു പോകേണ്ടി വന്നു. അതിനാലാണ് മത്സരം ഏകദേശം രണ്ട് മണിക്കൂറിലേറെ വൈകിയത്.

എന്തുകൊണ്ടാണ് ഇത്രയും കാര്‍ക്കശ്യം?

ഫുട്‌ബോള്‍ മൈതാനങ്ങള്‍ വിശാലമായ തുറസ്സായ സ്ഥലങ്ങളാണ്. കളിക്കാരും റഫറിമാരും സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കാണികളും മിന്നലിന്റെ അപകടസാധ്യതയ്‌ക്ക് വിധേയരാകാം. അതിനാല്‍ മത്സരം തുടരുന്നതിനേക്കാള്‍ മനുഷ്യജീവന്റെ സുരക്ഷയ്‌ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഈ ലോകകപ്പില്‍ അമേരിക്കയിലെ വിവിധ വേദികളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കാരണം മത്സരങ്ങള്‍ വൈകാനുള്ള സാധ്യതയെക്കുറിച്ച് നേരത്തേ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു.

Recent Posts