Football

ഹീറോ ഹാലന്‍ഡ് തന്നെ…..

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂജേഴ്‌സി: ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസം ലയണല്‍ മെസ്സിയുടെ റിക്കാര്‍ഡുകള്‍ക്ക് പിന്നിലോടി നോര്‍വേയുടെ ഗോള്‍ വേട്ടക്കാരന്‍ എര്‍ലിങ് ഹാലന്‍ഡ്.

2026 ഫിഫ ലോകകപ്പില്‍ സെനഗലിനെതിരെയുള്ള മത്സരത്തില്‍ ഇരട്ട ഗോള്‍ അടിച്ചുകൂട്ടിയതോടെ, ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയിലും റിക്കാര്‍ഡുകളിലും മെസ്സിക്ക് തൊട്ടുപിന്നില്‍ വന്‍ കുതിപ്പാണ് ഹാലന്‍ഡ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ ഇറാഖിനെതിരെ രണ്ട് ഗോളുകള്‍ നേടിയ ഹാലന്‍ഡ്, ഇന്നലെ സെനഗലിനെതിരെയും ഇരട്ട ഗോള്‍ തികച്ചതോടെ വെറും രണ്ട് മത്സരങ്ങളില്‍ നിന്നും 4 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. നിലവില്‍ 5 ഗോളുകളുമായി ഒന്നാമതുള്ള ലയണല്‍ മെസ്സിയുടെ ‘ഗോള്‍ഡന്‍ ബൂട്ട്’ സിംഹാസനത്തിന് തൊട്ടരികിലാണ് ഇപ്പോള്‍ ഹാലന്‍ഡിന്റെ സ്ഥാനം. റിക്കാാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ലയണല്‍ മെസ്സിയും അര്‍ജന്റീനയും കഴിഞ്ഞ ലോകകപ്പുകളില്‍ സ്ഥാപിച്ച ആധിപത്യത്തിന് സമാനമായ പ്രകടനമാണ് ഹാലന്‍ഡ് സ്വന്തം രാജ്യത്തിനായി പുറത്തെടുക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ‘മള്‍ട്ടിപ്പിള്‍ ഗോളുകള്‍’ (ഒന്നിലധികം ഗോളുകള്‍) നേടുന്ന അപൂര്‍വ്വ താരങ്ങളുടെ പട്ടികയില്‍ ഹാലന്‍ഡ് ഇടംപിടിച്ചു. കഴിഞ്ഞ 50 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നിലധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഹാലന്‍ഡ്. 2018ല്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ആണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

Recent Posts