കാലിഫോർണിയ: ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പായ വാട്‌സാപ്പിന്റെ (WhatsApp) പുതിയ ആഗോള മേധാവിയായി നിയമിതനായ ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ‘ക്രെഡ്’ (CRED) സ്ഥാപകൻ കുനാൽ ഷാ ശ്രദ്ധേയനായ ഇന്ത്യൻ സംരംഭകനും പ്രമുഖ ഏഞ്ചൽ ഇൻവെസ്റ്ററുമാണ്. മുംബൈയിൽ ജനിച്ച് വളർന്ന കുനാൽ ഷാ, കുടുംബത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തന്റെ 15-ാം വയസ്സിൽ തന്നെ ജോലി അന്വേഷിച്ചിറങ്ങി.
പാപ്പരായ കുടുുംബത്തെ കരകയറ്റാൻ ഡെലിവറി ബോയി ആയും ഡിടിപി ഓപ്പറേറ്ററായും അദ്ദേഹത്തിന് ജോലി നോക്കേണ്ടിവന്നു. മുംബൈയിലെ വിൽസൺ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം, പിന്നീട് എൻഎംഐഎംഎസിൽ എംബിഎയ്‌ക്ക് ചേർന്നുവെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.
ക്രെഡ് സ്ഥാപിക്കുന്നതിന് മുമ്പ്, ‘പൈസാബാക്ക്’ എന്ന ക്യാഷ്ബാക്ക്-ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള ആദ്യകാല സംരംഭങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു, ഇതാണ് പിന്നീട് 2010-ൽ ഫ്രീചാർജ് ആയി മാറിയത്. ഫ്രീചാർജ് വിറ്റഴിച്ചതിന് ശേഷം 2016ൽ അദ്ദേഹം ആ കമ്പനിയിൽ നിന്ന് ഒഴിഞ്ഞു.
തുടർന്ന് 2018-ൽ, ഏകദേശം 1 മില്യൺ ഡോളറിന്റെ പ്രാരംഭ വ്യക്തിഗത നിക്ഷേപത്തോടെ അദ്ദേഹം ‘ക്രെഡ്’ സ്ഥാപിച്ചു. നിലവിൽ വായ്‌പകൾ, പേയ്‌മെന്റുകൾ, ഇൻഷുറൻസ്, വെൽത്ത് മാനേജ്‌മെന്റ്, കൊമേഴ്‌സ് എന്നിവയിലേക്ക് വിപുലീകരിച്ച ഈ പ്ലാറ്റ്‌ഫോമിന് 1.7 കോടിയിലധികം ഉപയോക്താക്കളുണ്ട്. വർഷങ്ങൾ നീണ്ട വിപുലീകരണത്തിന് ശേഷം കമ്പനി ഇപ്പോൾ ലാഭത്തിലേക്ക് കടന്നതായും ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളുടെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്നതായും ക്രെഡ് അവകാശപ്പെടുന്നു.
വാട്‌സാപ്പിന്റെ (WhatsApp) മേധാവി സ്ഥാനം ആഗോള സാങ്കേതിക രംഗത്ത് ഒരു ഇന്ത്യൻ സംരംഭകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവികളിലൊന്നാണിത്.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ (Meta) ക്രെഡിൽ 900 മില്യൺ ഡോളറിന്റെ (ഏകദേശം 8,550 കോടി രൂപ) വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റാർട്ടപ്പ് ലോകത്തെ ഞെട്ടിച്ച ഈ തന്ത്രപരമായ നേതൃമാറ്റം പുറത്തുവന്നത്. ഈ വമ്പൻ നിക്ഷേപത്തോടെ ക്രെഡിന്റെ മൂല്യം 4.5 ബില്യൺ ഡോളറായി (ഏകദേശം 42,588 കോടി രൂപ) ഉയർന്നു. 2018-ൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്‌ക്കുന്നവർക്കുള്ള ഒരു റിവാർഡ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച കമ്പനി ഇന്ന് പേയ്‌മെന്റുകൾ, വായ്‌പകൾ, ഇൻഷുറൻസ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങി വിപുലമായ സാമ്പത്തിക സേവന മേഖലകളിലേക്ക് വളർന്നു പന്തലിച്ചിരിക്കുകയാണ്.
നിലവിലെ വാട്‌സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് തിങ്കളാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. 2019 മുതൽ വാട്‌സ്ആപ്പിനെ നയിച്ചിരുന്നത് കാത്കാർട്ടായിരുന്നു. “ചില വ്യക്തിപരമായ വാർത്തകൾ പങ്കുവെക്കാനുണ്ട്. കഴിഞ്ഞ 7 വർഷത്തോളമായി വാട്‌സ്ആപ്പിനെ നയിച്ചതിന് ശേഷം, ലോകത്തിന് ലളിതവും വിശ്വസനീയവും സ്വകാര്യവുമായ മെസ്സേജിംഗ് സേവനം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇനി ആർക്കായിരിക്കുമെന്ന് പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വാട്‌സ്ആപ്പ് ഇപ്പോൾ അതിന്റെ ഏറ്റവും ശക്തമായ നിലയിലാണ് – അതുകൊണ്ട് തന്നെ പടിയിറങ്ങാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് ഞാൻ കരുതുന്നു,” കാത്കാർട്ട് കുറിച്ചു.
“കുനാൽ ഷാ ആയിരിക്കും വാട്‌സ്ആപ്പിന്റെ അടുത്ത ലീഡർ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കമ്പനികളിലൊന്നായി അദ്ദേഹം ക്രെഡിനെ വളർത്തിയെടുത്തു. നമ്മുടെ ആപ്പുകളെ ആശ്രയിക്കുന്ന ജനങ്ങളോട് അദ്ദേഹത്തിന് വലിയ കരുതലാണുള്ളത്. കുനാലും നമ്മുടെ മികച്ച ടീമും ചേർന്ന് ഇനിയും എന്തൊക്കെയാണ് നിർമിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഫേസ്ബുക്കിലൂടെ ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും കുനാൽ ഷായുടെ സംരംഭകത്വ മികവിനെ പ്രശംസിക്കുകയും ചെയ്തു. “കുനാൽ ഷാ വാട്‌സ്ആപ്പിന്റെ അടുത്ത മേധാവിയായി മെറ്റയ്‌ക്കൊപ്പം ചേരും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെക് കമ്പനികളിലൊന്നാണ് അദ്ദേഹം കെട്ടിപ്പടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിംഗ് ആപ്പ് നടത്തുന്നതിന് ആവശ്യമായ ആഗോള കാഴ്ചപ്പാടും എന്തും നിർമിച്ചെടുക്കാനുള്ള മനോഭാവവും അദ്ദേഹത്തിനുണ്ട്. കോടിക്കണക്കിന് ആളുകൾക്കും ദശലക്ഷക്കണക്കിന് ബിസിനസുകൾക്കും വാട്‌സ്ആപ്പ് മികച്ച സേവനമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ കുനാലിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സക്കർബർഗ് പ്രസ്താവിച്ചു.














