നീണ്ടുനിന്ന അധികാര വടംവലികള്‍ക്കു ശേഷം ഡി.കെ. ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായതോടെ കൂടുതല്‍ മാധ്യമ ശ്രദ്ധ നേടിയത് ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തിയ പ്രിയങ്ക് ഖാര്‍ഗെയാണ്. തൊട്ടുമുന്‍പത്തെ സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍ ഐടി മന്ത്രിയായിരുന്നപ്പോള്‍ തുടക്കമിട്ട ആര്‍എസ്എസ് വിമര്‍ശനം പ്രിയങ്ക് കൂടുതല്‍ ശക്തമായി തുടരുകയാണ്. പ്രവര്‍ത്തനം തുടങ്ങി 100 വര്‍ഷം പിന്നിടുന്ന ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം, സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ ബോധിപ്പിക്കണം എന്നൊക്കെയാണ് പ്രിയങ്കിന്റെ ആവശ്യം.
ആര്‍എസ്എസ് നൂറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും, അതിന് പുതുതായി ഒരു രജിസ്‌ട്രേഷനും ആവശ്യമില്ലെന്നും ആര്‍എസ്എസ് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഓരോ പൗരന്റെയും സംഘടനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതാണ്. ആ സ്വാതന്ത്ര്യമാണ് ആര്‍എസ്എസ് ഉപയോഗിക്കുന്നത്. ഇക്കാലമത്രയും തുറന്ന മൈതാനങ്ങളിലാണ് ആര്‍എസ്എസിന്റെ ശാഖകള്‍ നടക്കുന്നത്. ഒരു രഹസ്യവും അതിലില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന് ഇടക്കാലത്ത് ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. ശാരീരിക ക്ഷമതയ്‌ക്കും സ്വയം പ്രതിരോധത്തിനുമുള്ള വ്യായാമങ്ങളെയാണ് എതിരാളികള്‍ ‘ആയുധപരിശീലന’മായി ചിത്രീകരിച്ചത്. ഇതുപോലും തുറന്ന മൈതാനങ്ങളിലാണെന്നോര്‍ക്കണം.
രാഷ്‌ട്രീയമായ കാരണങ്ങളാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും ഇന്ദിരാഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആര്‍എസ്എസിനെതിരെ കൊണ്ടുവന്ന നിരോധനം നിയമപരമായി തന്നെ സംഘടന മറികടന്നിട്ടുള്ളതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിലക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കിയിട്ടുമുണ്ട്. സമീപകാലത്ത് ബംഗാളിലെയും കര്‍ണാടകയിലെയും സര്‍ക്കാരുകളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ കോടതി ഇടപെട്ട് തടയുകയും ചെയ്തിരുന്നു.
ഇതൊക്കെ അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് പ്രിയങ്ക് ഖാര്‍ഗെ തീര്‍ത്തും അനാവശ്യമായ വിമര്‍ശനങ്ങളും അപ്രായോഗികമായ ആവശ്യങ്ങളും ആര്‍എസ്എസിനെതിരെ മുന്നോട്ടുവയ്‌ക്കുന്നത്? യഥാര്‍ത്ഥത്തില്‍ എന്താണ് പ്രിയങ്കിന്റെ പ്രശ്‌നമെന്ന് പരിശോധിക്കുമ്പോള്‍ വളരെ തരംതാണ രാഷ്‌ട്രീയമാണ് ഇതെന്ന് കാണാന്‍ കഴിയും. അത് കോണ്‍ഗ്രസിന്റെ കുടുംബ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി തുടരുന്നതും, വയസ്സ് 90 പിന്നിട്ടിട്ടും ഈ നേതാവിന് ഒരിക്കല്‍ കൂടി രാജ്യസഭാ എംപി സ്ഥാനം നല്‍കിയിരിക്കുന്നതും കോണ്‍ഗ്രസിലെ യുവരാജാവായി കരുതപ്പെടുന്ന രാഹുലിന്റെ താത്പര്യപ്രകാരമാണ്. ആര്‍എസ്എസിനും ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടിയിലെ പല നേതാക്കളും പിന്തുണ നല്‍കുന്നില്ലെന്ന് രാഹുല്‍ പലപ്പോഴും പരാതിപ്പെട്ടിട്ടുള്ളതാണ്. ആത്മാഭിമാനം അവശേഷിക്കുന്ന പല കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയുണ്ടായി. ഇതിന് അപവാദമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചപ്പോള്‍ തരംതാണ ഭാഷയില്‍ അത് ഏറ്റുപറയുകയാണ് ഖാര്‍ഗെയുടെ ഒരേയൊരു രാഷ്‌ട്രീയ പ്രവര്‍ത്തനം. രാഹുലിനൊപ്പം പങ്കെടുക്കുന്ന യോഗങ്ങളില്‍ പാര്‍ട്ടി അണികള്‍ നിരന്തരം അപമാനിച്ചിട്ടും ഖാര്‍ഗെ അതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. കോണ്‍ഗ്രസിനെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് നയിക്കുന്ന രാഹുലിനൊപ്പം ഖാര്‍ഗെ ഉറച്ചുനില്‍ക്കുന്നു. ഇതിന്റെ പ്രത്യുപകാരമാണ് ഖാര്‍ഗെക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങള്‍.
പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വിലപേശല്‍ രാഷ്‌ട്രീയത്തില്‍ ഖാര്‍ഗെക്ക് ഇപ്പോഴും നല്ല സാമര്‍ത്ഥ്യമുണ്ട്.
സോണിയാ കുടുംബത്തെ പ്രീതിപ്പെടുത്തി തന്റെ പദവികള്‍ നേടുകയും നിലനിര്‍ത്തുകയും മാത്രമല്ല ഖാര്‍ഗെ ചെയ്യുന്നത്. സ്വന്തം കുടുംബത്തില്‍പ്പെട്ടവരുടെയും രാഷ്‌ട്രീയ പദവി ഉറപ്പുവരുത്തുന്നു. ഇപ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരില്‍ മകന്‍ പ്രിയങ്ക് മന്ത്രിയായത്. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായപ്പോഴും ‘ഹൈക്കമാന്‍ഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന സോണിയാ കുടുംബത്തെ പ്രീതിപ്പെടുത്തി മകന്‍ പ്രിയങ്കിന് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി സ്ഥാനക്കയറ്റം നേടിക്കൊടുക്കാനും ഖാര്‍ഗെയ്‌ക്ക് കഴിഞ്ഞു.
ിയങ്ക് ഖാര്‍ഗെയുടെ ആര്‍എസ്എസ് വിമര്‍ശനം ചില മാധ്യമങ്ങള്‍ മഹത്തായ കാര്യമായി ഉയര്‍ത്തിക്കാട്ടുകയാണ്. ആര്‍എസ്എസിന് വലിയ ആഘാതമേല്‍ക്കാന്‍ പോകുന്നു എന്ന മട്ടിലാണ് ഈ മാധ്യമങ്ങളുടെ പ്രചാരണം. വെറും കക്ഷിരാഷ്‌ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രിയങ്ക് ഖാര്‍ഗെയുടെ വിമര്‍ശനമെന്ന് അറിയാമെങ്കിലും അന്ധമായ സംഘപരിവാര്‍ വിരോധം കൊണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറല്ല.
കോണ്‍ഗ്രസുകാരന്‍ ആണെങ്കിലും കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഖാര്‍ഗെമാര്‍ അംഗീകരിക്കുന്നില്ല. ആര്‍എസ്എസിന്റെ പ്രാര്‍ത്ഥന ഹൃദിസ്ഥമാക്കിയിട്ടുണ്ടെന്നു മാത്രമല്ല, അത് നിയമസഭയില്‍ ചൊല്ലുകയും ചെയ്തയാളാണല്ലോ. ആഭ്യന്തര മന്ത്രിയാണെങ്കിലും ശിവകുമാറിന്റെ ഭരണത്തില്‍ ഖാര്‍ഗെ കുടുംബം രാഷ്‌ട്രീയ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പിന്‍ഗാമിയായി പ്രിയങ്കിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് ഖാര്‍ഗെയുടെ കരുനീക്കങ്ങള്‍. ഇപ്പോഴത്തെ നിലയ്‌ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങാന്‍ ഖാര്‍ഗെയ്‌ക്ക് കഴിയും. പക്ഷേ അതുകൊണ്ട് മാത്രമായില്ല. സംസ്ഥാനത്ത് ഒരു പിടിവേണം. തനിക്ക് പ്രത്യേക വോട്ട് ബാങ്ക് ഉണ്ടെന്ന് വരുത്തണം. താന്‍ ആര്‍എസ്എസിന്റെ ബദ്ധശത്രുവാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചാല്‍ ദളിത് -മുസ്ലിം പിന്തുണ നേടാനാവുമെന്നാണ് പ്രിയങ്ക് കരുതുന്നത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ ഭാഗമാണെങ്കിലും കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കഴിഞ്ഞിട്ടില്ല. പലയാവര്‍ത്തി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജനതാദളില്‍ നിന്ന് കൂറുമാറി വന്ന സിദ്ധരാമയ്യ മുഖ്യമന്ത്രിയായതിന്റെ അമര്‍ഷം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ഖാര്‍ഗെ. തനിക്ക് ലഭിക്കാത്ത സൗഭാഗ്യം മകന് സാധിച്ചു കൊടുക്കാനാണ് ഖാര്‍ഗെ ശ്രമിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രധാനമന്ത്രിമാരും ആര്‍എസ്എസിനെ നേരിടാനും ഇല്ലാതാക്കാനും ശ്രമിച്ചു പരാജയപ്പെട്ടവരാണല്ലോ. ഇവര്‍ക്ക് കഴിയാതിരുന്നതാണ് താന്‍ ചെയ്യുന്നതെന്ന ഭാവം പ്രിയങ്ക് ഖാര്‍ഗെക്കുണ്ട്. ”ആര്‍എസ്എസ് ഒരു കുമിളയാണ്, അത് പൊട്ടിപ്പോകും” എന്ന് ഒരിക്കല്‍ പ്രഖ്യാപിച്ചയാളാണ് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയും മഹാരഥനുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍. പട്ടേലിന്റെ കാലത്തും ആര്‍എസ്എസ് ശക്തമായി മുന്നേറുകയായിരുന്നു. എന്നിട്ടാണ് സോണിയാ കുടുംബത്തിന് ദാസ്യവേല ചെയ്ത് ഒരു സംസ്ഥാനത്തിന്റെ മന്ത്രിസ്ഥാനത്തെത്തിയ ഒരു രാഷ്‌ട്രീയ ശിശു ആര്‍എസ്എസിനെ വെല്ലുവിളിക്കുന്നത്. പ്രിയങ്ക് ഖാര്‍ഗെക്ക് 48 വയസ്സാണ്. ഈ നേതാവ് ജനിക്കുന്നതിനും 43 വര്‍ഷം മുന്‍പ് കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയതാണ്.
അന്നുമുതല്‍ അവിടുത്തെ പല രാഷ്‌ട്രീയ കോളിളക്കങ്ങളും കണ്ടു വളര്‍ന്ന പാരമ്പര്യമാണ് ആര്‍എസ്എസിനുള്ളത്. ഒരു പ്രിയങ്കല്ല, നൂറ് ഖാര്‍ഗെമാര്‍ ശ്രമിച്ചാലും ആര്‍എസ്എസ് മുന്നോട്ടുതന്നെ പോകും.
















