Football

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൂസ്റ്റണ്‍: കരിയറിലെ അവസാന ലോകകപ്പിനെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ഇന്ന് ഗ്രൂപ്പ് കെയിലെ രണ്ടാം പോരാട്ടം.

രാത്രി 10.30ന് ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉസ്ബക്കിസ്ഥാന്‍ ആണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത പ്രകടനമികവ് പുറത്തെടുത്ത കോംഗോയ്‌ക്ക് മുന്നില്‍ പോര്‍ച്ചുഗല്‍ ഒരു ഗോള്‍ സമനിലയില്‍ കുരുങ്ങി. ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എല്‍ മത്സരങ്ങള്‍ കൂടി ഇന്ന് നടക്കും. ഇതോടെ പ്രാഥമിക ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങളും തീരും.

ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ തീരു എന്ന അവസ്ഥയിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. മറിച്ചായാല്‍ അവസാന ഗ്രൂപ്പ് പോരാട്ടം കൂടുതല്‍ സമ്മര്‍ദത്തിന്റേതാകും. റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴിലുള്ള പറങ്കിപ്പടയ്‌ക്ക് കളത്തില്‍ പറ്റുന്ന പാളിച്ച ആസൂത്രണത്തിലെ പോരായ്‌മകളാണ്. സൂപ്പര്‍ താരത്തിന് പന്തെത്തിക്കുവാനോ, പ്രതിരോധ താരങ്ങളാല്‍ റോണോ കുരുങ്ങുമ്പോള്‍ കിട്ടുന്ന സ്പേസുകളിലൂടെ ഒന്നാന്തരം താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, നെവസ്, വിട്ടീഞ്ഞ എന്നിവരടങ്ങിയ നിരയ്‌ക്ക് അവസരം സൃഷ്ടിക്കാനോ സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ മത്സരത്തിലാകട്ടെ ക്രിസ്റ്റ്യാനോ കിട്ടിയ അവസരം സമ്മര്‍ദത്തിലകപ്പെട്ട് പാഴാക്കുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ കോംഗോയും കൊളംബിയയും ഏറ്റുമുട്ടും. നാളെ രാവിലെ 7.30ന് ഗൗഡലാജാറയില്‍ ആണ് മത്സരം.

ലോകകപ്പ് ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു ഗ്രൂപ്പ് എല്ലില്‍ ആദ്യ റൗണ്ടില്‍ നടന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരം. 4-2ന് കരുത്തന്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ തോമസ് ടുഷേലിന്റെ ഇംഗ്ലീഷ് പട ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഘാനയ്‌ക്കെതിരായ ഈ മത്സരം തുടങ്ങുമ്പോള്‍ ഭാരത സമയം നാളെ പുലര്‍ച്ചെ 1.30 ആകും. ആദ്യ മത്സരത്തില്‍ പാനമയെ തോല്‍പ്പിച്ച കരുത്തുമായാണ് ഘാന എത്തുന്നത്. ഗ്രൂപ്പ് എല്ലില്‍ നടക്കുന്ന മറ്റൊരു പോരാട്ടം നാളെ പുലര്‍ച്ചെ 4.30ന് ക്രൊയേഷ്യയും പാനമയും തമ്മിലാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ടീമുകളുടെ ഈ പോരാട്ടത്തില്‍ ഇരു കൂട്ടര്‍ക്കും വിജയം കൂടിയേ തീരൂ.