തിരുവനന്തപുരം: വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങളാണെന്നും അല്ലാതെ നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ലെന്നും ബിജെപി വക്താവ്:വി.പി. ശ്രീപത്മനാഭന്‍.
“ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയും തിരുവനന്തപുരം ലൈറ്റ് മെട്രോയും കേൾക്കുമ്പോൾ ആർക്കും സന്തോഷം തോന്നും. പക്ഷേ അതിന് വകയിരുത്തിയ തുക എത്രയാണെന്ന് നോക്കിയിട്ടുണ്ടോ? വെറും 20 കോടി രൂപ. ഈ രണ്ട് മെട്രോ പദ്ധതികളും യാഥാർത്ഥ്യമാകാൻ 36,000 കോടി മുതൽ 40,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്കുകൾ പറയുന്നത്. അത്തരമൊരു പദ്ധതിക്ക് 20 കോടി രൂപ മാറ്റിവെച്ചിട്ട് വികസനമെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? ഈ കണക്കിൽ പോയാൽ 20 വർഷം കഴിഞ്ഞാലും മെട്രോയുടെ പണി തുടങ്ങുമോ എന്നുതന്നെ സംശയമാണ്. “-വി.പി. ശ്രീപത്മനാഭന്‍. പറഞ്ഞു.
കേരളീയ പാചകരീതികളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ചു, കേൾക്കാൻ നല്ലതാണ്, പക്ഷേ അതിന് മാറ്റിവെച്ചത് വെറും 2 കോടി രൂപ. അതുപോലെ ക്ഷീര വികസനത്തിന് 100 കോടി രൂപ. സംസ്ഥാനത്തെ നൂറുകണക്കിന് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും ഫലപ്രദമായി നടപ്പാക്കണമെങ്കിൽ ഇതിന്റെ പലമടങ്ങ് തുക വേണം.- ശ്രീപത്മനാഭന്‍ കുറ്റപ്പെടുത്തുന്നു.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് യുവാക്കളുടെ വിദേശപലായനം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡിഗ്രി കഴിഞ്ഞവരാണ് വിദേശത്തേക്ക് പോയിരുന്നതെങ്കിൽ ഇന്ന് പ്ലസ് ടു കഴിഞ്ഞ കുട്ടികൾ വരെ വിദേശത്തേക്ക് പോകുകയാണ്. ഒരു കുട്ടി വിദേശത്ത് പഠിക്കാൻ പോകുമ്പോൾ 30 മുതൽ 40 ലക്ഷം രൂപ വരെ കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നു. ഈ അവസ്ഥ എങ്ങനെ മാറ്റും? യുവാക്കൾക്ക് ഇവിടെ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും? വിദേശപലായനം എങ്ങനെ കുറയ്‌ക്കും? ഇതിന് വ്യക്തമായ ഒരു പദ്ധതിയോ ദിശാബോധമോ ബജറ്റിൽ കാണാനില്ല.- ശ്രീപത്മനാഭന്‍ പറയുന്നു.
ജനങ്ങൾക്ക് വേണ്ടത് കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങളല്ല, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളും അതിന് ആവശ്യമായ പണവും ആണ് വേണ്ടത്. പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കേരളം വികസിക്കില്ല.- ശ്രീപത്മനാഭന്‍ ചൂണ്ടിക്കാട്ടി.
















