ന്യൂദല്‍ഹി: ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടിലെ ശൂലഗിരിയിലെ ഫാക്ടറിയില്‍ ലോകപ്രശസ്തമായ അയേണ്‍ ഡോമിന് ആവശ്യമായ റഡാര്‍ വരെ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധമാണെന്ന് പറയപ്പെടുന്നു.
ഇസ്രയേലിന്റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന ഇഎല്‍എം -2084 മള്‍ട്ടി മിഷന്‍ റഡാര്‍ വരെ തമിഴ്നാട്ടിലെ ശൂലഗിരിയിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കും. ബഹുവിധ ദൗത്യങ്ങള്‍ക്ക് ഉതകുന്ന എഇഎസ്എ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ) റഡാറും ഇവിടെ നിര്‍മ്മിയ്‌ക്കും.
തമിഴ്നാട്ടിൽ സ്ഥാപിക്കുന്ന പുതിയ നിർമാണ കേന്ദ്രത്തില്‍ ഇസ്രയേൽ പ്രതിരോധ സേനയ്‌ക്ക് ആവശ്യമായ അത്യാധുനിക റഡാർ സംവിധാനങ്ങൾ വരെ നിര്‍മ്മിയ്‌ക്കും. ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്ന പദ്ധതിയാണിത്. ഇഎല്‍ടിഎസ്ക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഈ സംയുക്ത സംരംഭകകമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്.
കൃഷ്ണഗിരി ജില്ലയിലെ ശൂലഗിരിയിലാണ് ഫാക്ടി സ്ഥാപിക്കുക. 2027 മുതല്‍ ഇവിടെ റഡാര്‍ നിര്‍മ്മാണം ആരംഭിക്കും. കര്‍ണ്ണാടകസ്വദേശിയായ ഡോ. എച്ച് എസ് രാഘവേന്ദ്ര റാവുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഡിസിഎക്സ് സിസ്റ്റംസ്. ഇന്ത്യയുടെ പ്രതിരോധ, എയ്റോസ്പേസ് ഇലക്ട്രോണിക്സ് രംഗത്ത് അതിവേഗം കുതിച്ചുയരുന്ന സ്ഥാപനമാണ് ഡിസിഎക്സ് എയ്റോസ്പേസ്.
പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളർച്ചയെ സൂചിപ്പിക്കുന്ന സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശക്തമായി മുന്നേറുകയാണ്. അതിന്റെ ഭാഗമായി റഡാർ, മിസൈൽ പ്രതിരോധ സംവിധാനം, നിരീക്ഷണ ഉപകരണങ്ങൾ എന്നിവയുടെ സംയുക്ത വികസനവും നിർമ്മാണവും വർധിച്ചിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ ഉയർന്ന കൃത്യതയുള്ള നിരീക്ഷണ റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ആവശ്യമായ ഘടകങ്ങളും നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്നാട്ടിലെ വ്യാവസായിക അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയും പരിഗണിച്ചാണ് നിർമാണ കേന്ദ്രത്തിനായി ഈ സംസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടത്. പദ്ധതി നടപ്പാകുന്നതോടെ നൂറുകണക്കിന് തൊഴിലവസരങ്ങളും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയും പ്രതീക്ഷിക്കപ്പെടുന്നു. പ്രതിരോധ ഉപകരണ നിർമ്മാണത്തിൽ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന “മേക്ക് ഇൻ ഇന്ത്യ” നയത്തിനും ഈ സംരംഭം കരുത്തേകും. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങൾക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ ശേഷിയും ഇതിലൂടെ ശക്തിപ്പെടും.
ഇന്ത്യയിൽ നിർമ്മിക്കുന്ന റഡാർ സംവിധാനങ്ങൾ ഇസ്രയേൽ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ആഗോള പ്രതിരോധ സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാകുകയും ചെയ്യും
















