Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ശ്രീ ശങ്കരാചാര്യർ രചിച്ച അതിപ്രശസ്തമായ ഒരു ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ സംഘിയെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ശ്രീ ശങ്കരാചാര്യർ രചിച്ച അതിപ്രശസ്തമായ ഒരു ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ സംഘിയെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍. 100 സംസ്കൃത ശ്ലോകങ്ങളുള്ള ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന സങ്കീര്‍ണ്ണമായ ഭാഷാപരീക്ഷണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏറ്റെടുത്തിരിക്കുന്നത്.

. ശ്രീശങ്കരാചാര്യരുടെ കൃതിയിന്മേല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് കൈവെച്ചതോടെ പഴയ കമ്മ്യൂണിസ്റ്റ് കവി സംഘിയായോ എന്ന സംശയം പല കോണുകളിലും ഉയര്‍ന്നു തുടങ്ങി. ഈ വിവര്‍ത്തനം സംഘപരിവാറിനെയാണ് സഹായിക്കുക എന്നാണ് സാമൂഹ്യനിരീക്ഷകനായ എം.എല്‍. ജോണി അഭിപ്രായപ്പെട്ടത്. “എന്തിനായാലും ഒരു സുവര്‍ണ്ണ ഭൂതകാലത്തെ ചരിത്രത്തിന്റെ ആവശ്യത്തിനല്ലാതെ തിരികെ കൊണ്ടുവരുന്നത് വലതുപക്ഷ അജണ്ടയേയും സൗന്ദര്യശാസ്ത്രത്തെയും തൃപ്തിപ്പെടുത്താനേ ഉതകൂ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൗന്ദര്യലഹരിയുടെ പരിഭാഷ കണ്ട് ചിലര്‍ അഹോ ഭയങ്കരം എന്ന് പറഞ്ഞുകേട്ടപ്പോഴാണ് ഇങ്ങിനെ എഴുതാന്‍ തോന്നിയത്- “- ഇങ്ങിനെപ്പോകുന്നൂ എം.എല്‍. ജോണിയുടെ പ്രതികരണം.ലക്ഷ്മീ ശങ്കര്‍, ഉണ്ണികൃഷ്ണന്‍ ശ്രീശൈലം തുടങ്ങിയവര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൗന്ദര്യലഹരി പരിഭാഷയെ വാഴ്‌ത്തിയിരുന്നു. ഇതാണ് ജോണിയെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു.

ഇന്ത്യയില്‍ ബുദ്ധിസത്തെ തച്ചുടച്ച ഹിന്ദുസന്യാസിയായിരുന്നു ശങ്കരാചാര്യരെന്നും ഈ കഠിനകാലത്തില്‍ ശങ്കരാചാര്യരുടെ ചിന്ത വീണ്ടും തിരിച്ചുകൊണ്ടുവരലാണ് ഇതെന്നും ജോണി പറയുന്നു. “നളന്ദയില്‍ പോയി ബുദ്ധമതം സ്വീകരിച്ച ചുള്ളിക്കാട് നവബുദ്ധിസത്തെ അകത്ത് നിന്നും തകര്‍ക്കാന്‍ പോരുന്ന ഒരു ധുരന്ധര്‍ ആണെന്ന് എനിക്ക് തോന്നുന്നു. സൗന്ദര്യലഹരിയിലൂടെ ശങ്കരാചാര്യരെ തിരിച്ചുകൊണ്ടുവരരുതെന്നേ എനിക്ക് പറയാനുള്ളൂ”. – ജോണി പറയുന്നു.

‘സൗന്ദര്യത്തിന്റെ അലകൾ’ എന്നാണ് സൗന്ദര്യ ലഹരിയുടെ അർത്ഥം. അദ്വൈത വേദാന്തത്തോടൊപ്പം ഭക്തിയും മന്ത്രശാസ്ത്രവും സമന്വയിപ്പിച്ചിരിക്കുന്ന ശങ്കരാചാര്യരുടെ ഈ സംസ്കൃത കൃതി,രണ്ട് ഭാഗങ്ങളായാണ് ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരി രചിച്ചത്. ആദ്യത്തെ 41 ശ്ലോകങ്ങൾ.ആനന്ദലഹരി എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗം ദേവിയുടെ ശക്തിയെയും മന്ത്രശാസ്ത്രത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. സൗന്ദര്യലഹരി എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ ഭാഗത്തില്‍ തുടർന്നുള്ള 59 ശ്ലോകങ്ങളില്‍. ദേവിയുടെ ശിരസ്സ് മുതൽ പാദം വരെയുള്ള അതിമനോഹരമായ രൂപവർണ്ണനകളാണ് ഉള്ളത്. ശങ്കരാചാര്യർ കൈലാസം സന്ദർശിച്ചപ്പോൾ അവിടുത്തെ ചുമരുകളിൽ കൊത്തിവെച്ചിരുന്ന ശ്ലോകങ്ങളാണ് ഇതിലെ ആദ്യഭാഗമെന്നും, അവ വായിച്ചെടുത്ത് അദ്ദേഹം ബാക്കി ശ്ലോകങ്ങൾ കൂട്ടിച്ചേർത്ത് കൃതി പൂർത്തിയാക്കിയതാണെന്നും ഒരു ഐതിഹ്യമുണ്ട്. ഇതിലെ എഴുപത്തിയഞ്ചാമത്തെ ശ്ലോകം ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചിൽ കേട്ട് പാർവതീദേവി ഓടിയെത്തി മുലപ്പാൽ നൽകിയതിനെക്കുറിച്ചാണ്

ശ്രീ പാർവതി ദേവിയുടെ മാഹാത്മ്യത്തെയും രൂപഭംഗിയെയും വർണ്ണിക്കുന്നുണ്ട്. പണ്ട് സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചത് കുമാരനാശാനാണ്. ഇത്രയും വലിയ കവിയായിട്ട് കൂടി അദ്ദേഹത്തിന്റെ പരിഭാഷയെ പലരും വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. പച്ചമലയാളത്തിലേക്ക് ശങ്കരാചാര്യരുടെ 100 സംസ്കൃത ശ്ലോകങ്ങളുള്ള ചിന്തയെ പരിവര്‍ത്തിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം മലയാളഭാഷയ്‌ക്കും മലയാള കാവ്യചരിത്രത്തിനും നല്‍കുന്ന ഈടുവെയ്‌പ് അസാമാന്യമാണെന്ന് പറയാതെ വയ്യ. അതിനെയാണ് സംഘിയെന്ന് വിളിച്ച് കവിയെ പരിഹസിക്കുന്നതുവഴി ഇടത്പക്ഷ സാഹിത്യവിമര്‍ശകര്‍ ചെയ്യുന്നത്.

Recent Posts