കൊച്ചി: മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടതെങ്കിൽ മലബാറിന്റെ സമ്പൂർണ വികസനത്തിനും രാജ്യ സുരക്ഷയ്‌ക്കും വേണ്ടി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.
മലബാർ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായാൽ കേന്ദ്രത്തിന്റെ നേരിട്ടുള്ള ശ്രദ്ധ കൂടുതലായി വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിക്കുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ മലപ്പുറം ജില്ലയെ വിഭജിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൂടാതെ മലപ്പുറത്ത് നിരവധി വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൊഹിനൂർ മുതൽ കരിപ്പൂർ വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിർമിക്കാൻ സാധ്യതാപഠനം, മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയാക്കും, ക്യാൻസർ സെന്റർ രൂപീകരിക്കും, പുതിയ ജില്ല രൂപീകരിക്കും എന്നിവയായിരുന്നു പ്രഖ്യാപനം.
















