മുംബൈ: ശിവസേനയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, പാർട്ടി പ്രവർത്തകരുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ. താൻ കസേരയിൽ കടിച്ചുതൂങ്ങില്ലെന്നും, എന്നാൽ പാർട്ടി പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ശിവസേന സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം വ്യക്തമാക്കി.
തന്റെ നേതൃത്വത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത ആറ് ലോക്സഭാ എംപിമാർക്കെതിരെ ഉദ്ധവ് കടുത്ത ഭാഷയിൽ പ്രതികരിച്ചു. താൻ ഇല്ലായിരുന്നെങ്കിൽ ഇവർ എങ്ങനെ തിരഞ്ഞെടുപ്പിൽ വിജയിക്കുമായിരുന്നെന്ന് ചോദിച്ച ഉദ്ധവ്, ചതിക്കുന്നവരെ തകർക്കാൻ ബാൽ താക്കറെ നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു. വിമതരുടെ നടപടിയിൽ വോട്ടർമാരോട് അദ്ദേഹം ക്ഷമാപണം നടത്തി.
അതേസമയം ഉദ്ധവിന് മറുപടിയുമായി ഷിൻഡെ രംഗത്തെത്തി. ബാലാസാഹേബ് താക്കറെയുടെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് താക്കറെ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്നുവെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. ശിവസേനയുടെ സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഏക്നാഥ് ഷിൻഡെ. ബാലാസാഹേബിനെ വിമർശിച്ചവരെ ഇന്ന് നിങ്ങൾ ആരാധിക്കുന്നു. എൻസിപിയും കോൺഗ്രസും ശിവസേനയെ തകർത്തു.
ഇപ്പോൾ നിങ്ങൾ അവരുടെയൊപ്പം ഇരിക്കുന്നു എന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വിമർശനം. ‘ഇത് വെറും ട്രെയിലർ മാത്രമാണ്, സിനിമ ഇപ്പോഴും ബാക്കിയുണ്ട്. എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കൂ’ എന്നായിരുന്നു മഹാരാഷ്‌ട്രയിലെ സമകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങളോടുള്ള ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം.















