മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറും എൻഡിഎയിലേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയുടെ ഓഫീസില്‍ എൻസിപിയുടെ പാര്‍ട്ടിയോഗം ശരത് പവാര്‍ നടത്തിയതോടെ ഉദ്ധവ് താക്കറെ പക്ഷം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ഇതോടെ മഹാവികാസ് അഘാദി മുന്നണി വലിയ വിള്ളലിലേക്ക് പോവുകയാണ്.
ഷിന്‍ഡേയുടെ ഓഫീസില്‍ പാര്‍ട്ടിയോഗം നടത്തിയ ശരത് പവാറിനെ ഉദ്ധവ് താക്കറെ ശിവസേനാവിഭാഗം നേതാവ് സഞ്ജയ് റൗത്ത് വിമര്‍ശിച്ചു. ഷിന്‍ഡേയുടെ വിധാന്‍ ഭവന്‍ ഓഫീസിലാണ് ശരത് പവാര്‍ യോഗം നടത്തിയത്. ഇത് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാദിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി.
മഹാവികാസ് അഘാദി സര്‍ക്കാരിനെ വീഴ്‌ത്തിയ ശിവസേന നേതാവായ ഏക്നാഥ് ഷിന്‍ഡേയുടെ ഓഫീസില്‍ ശരത് പവാര്‍ ഒരിയ്‌ക്കലും തന്റെ പാര്‍ട്ടി യോഗം നടത്താന്‍ തെരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നുവെന്നും സഞ്ജയ് റൗത്ത് വിമര്‍ശിച്ചു. മഹാവികാസ് അഘാദി സര്‍ക്കാരിനെ വഞ്ചിച്ചവരുടെ മേല്‍ക്കൂരയ്‌ക്ക് കീഴില്‍ യോഗം നടത്തിയത് ശരിയായില്ലെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.
പണ്ട് മഹാരാഷ്‌ട്ര നിയമസഭയില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുന്നതിനെതിരെ ശരദ് പവാറിനൊപ്പം കൂട്ടുകൂടി വീഴ്‌ത്തുകയായിരുന്നു ഉദ്ധവ് താക്കറെ. പിന്നീട് ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയെ പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡേ വിഭാഗം ബിജെപിയ്‌ക്കൊപ്പം ചേരുകയായിരുന്നു. ഇപ്പോഴിതാ അന്നത്തെ ശരത് പവാര്‍ തന്നെ ഉദ്ധവ് താക്കറെ പക്ഷത്തെ കൈവിട്ട് എന്‍ഡിഎയിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതോടെ ഉദ്ധവ് താക്കറെ ശിവസേനാപക്ഷം പാടെ ദുര‍്ബലമാകും.
















