കൊൽക്കത്ത ; തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് . ₹440 കോടി രൂപ നിക്ഷേപമുള്ള മൂന്ന് HDFC ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇനി പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഈ ഫണ്ട് പിൻവലിക്കാൻ കഴിയില്ല. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ആരംഭിച്ച തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര സംഘർഷം ഇപ്പോൾ പാർട്ടിയുടെ സാമ്പത്തികത്തിലേക്കും ആസ്തിയിലേക്കും മാറിയിരിക്കുന്നു.
പാർട്ടിയുടെ മുൻ ട്രഷററായ അരൂപ് ബിശ്വാസാണ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് HDFC ബാങ്കിന് മുമ്പ് കത്തെഴുതിയത് . പാർട്ടിയുടെ നിയമാനുസൃത നേതൃത്വം ആരാണെന്ന് നിലവിൽ വ്യക്തതയില്ലെന്ന് അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു . ഈ മാസം ആദ്യം ബിശ്വാസിനെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. 20 TMC ലോക്‌സഭാ എംപിമാർ സ്പീക്കർ ഓം ബിർളയെ കണ്ട് ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ’യിൽ (NCPI) ലയിക്കുന്നതായി പ്രഖ്യാപിച്ച സമയത്താണ് അദ്ദേഹം ഈ കത്ത് ബാങ്കിന് സമർപ്പിച്ചത്. യഥാർത്ഥ TMC തങ്ങളാണെന്ന് ഈ വിമത എംപിമാർ അവകാശപ്പെടുകയും പാർട്ടിയുടെ പേരിനും ചിഹ്നത്തിനും അവകാശവാദം ഉന്നയിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 2024-25 ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, തൃണമൂൽ കോൺഗ്രസിന് ആകെ 1,081.78 കോടി രൂപയുടെ ആസ്തിയുണ്ട്. ഈ തുകയിൽ, ₹625.78 കോടിയാണ് ബാങ്ക് അക്കൗണ്ടുകളിൽ ഉള്ളത്. ₹250.77 കോടി സ്ഥിര നിക്ഷേപമാണ് . ₹50 കോടി ചെക്കുകളായുമാണ് സൂക്ഷിച്ചിരിക്കുന്നത്
പാർട്ടിയുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതി നിലനിർത്താനും ഡെബിറ്റ് ഇടപാടുകൾ അനുവദിക്കുന്നത് നിർത്താനും ബിശ്വാസ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. തർക്കം പരിഹരിക്കപ്പെടുന്നതുവരെ ഫണ്ടുകൾ സംരക്ഷിക്കുന്നതിനും അനധികൃത പിൻവലിക്കലുകൾ, കൈമാറ്റങ്ങൾ അല്ലെങ്കിൽ മറ്റ് ഇടപാടുകൾ തടയുന്നതിനും ഈ നടപടി അത്യാവശ്യമാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
















