ന്യൂദല്‍ഹി: പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന ഇസ്രയേല്‍ സ്ഥാനപതിയുടെ പ്രസ്താവനയെ കഠിനമായി വിമര്‍ശിച്ച് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. റൗഫ്. തന്റെ സമൂഹമാധ്യമപോസ്റ്റിലൂടെയാണ് റൗഫ് ഇസ്രയേല്‍ സ്ഥാപനതിയെ വിമര്‍ശിച്ചത്.

”ഞങ്ങളുടെ രാജ്യത്തിന്റെ ഭീഷണി ഞങ്ങള്‍ക്കറിയാം. ലോകത്തിന്റെ തന്റെ ഭീഷണിയായ ഇസ്രയേല്‍ അതില്‍ ഇടപെടേണ്ട” – ഇതായിരുന്നു സി.എ. റൗഫ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്. ഇതോടെ റൗഫിനെ വിമര്‍ശിച്ച് നൂറുകണക്കിന് പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്.
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയാണോ റൗഫ് എന്നാണ് ഒരാള്‍ ചോദിച്ചത്. ഞങ്ങളുടെ രാജ്യത്തിന്റെ ഭീഷണി ഇസ്ലാമിക തീവ്രവാദo എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. റൗഫിന്റെ ഈ കമന്‍റിന് 511 പ്രതികരണങ്ങളാണ് ലഭിച്ചത്.
വാസ്തവത്തില്‍ അങ്ങേയറ്റം ഗൗരവതരമായ പ്രസ്താവനയാണ് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറായ റ്യൂവെന്‍ അസര്‍ നടത്തിയത്. ഹമാസ് പാകിസ്ഥാനിലെ തീവ്രവാദസംഘടനയായ ലഷ് കര്‍ ഇ ത്വയിബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റ്യൂവെന്‍ അസറിന്റെ കണ്ടെത്തല്‍. ഇത് ഇന്ത്യയ്‌ക്ക് അങ്ങേയറ്റം ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല‍്കുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലഷ്കര്‍ ഇന്ത്യയിലും ഇതുപോലെയുള്ള ആക്രമണം നടത്തിയേക്കാം എന്ന ആശങ്കയാണ് റ്യൂബെന്‍ അസര്‍ പ്രകടിപ്പിച്ചത്. ഇത് ഇന്ത്യയ്‌ക്ക് വലിയ ആശങ്കയുളവാക്കുന്ന വസ്തുതയാണ്.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ കേന്ദ്ര നടപടികള്‍ക്കു പിന്നാലെ ഒളിവില്‍ പോയ റൗഫിനെ 2022 ഒക്ടോബര്‍ 28-ന് അര്‍ദ്ധരാത്രിയില്‍ പാലക്കാട് പട്ടാമ്പിയിലെ വീട്ടില്‍ വെച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തത്.
















