കൊച്ചി: നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി എടുക്കാനൊരുങ്ങുകയാണ് താരസംഘടനയായ ‘അമ്മ’. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങൾ നടത്തിയെന്ന് കാണിച്ച് അൻസിബയ്‌ക്കും നടി ലക്ഷ്മിപ്രിയയ്‌ക്കും എതിരെ സംഘടന നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ അൻസിബ മാത്രം വിശദീകരണം നൽകിയിരുന്നില്ല. സമയപരിധി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന നീങ്ങുന്നത്.
ജൂൺ 29 ന് ജനറല്‍ ബോഡി യോഗം ചേരുന്നതിന് മുമ്പ് നടപടി എടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണം നടത്തി അച്ചടക്കലംഘനം, തര്‍ക്കം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിക്കൊരുങ്ങുന്നത്. കാരണം കാണിക്കല്‍ നോട്ടീസുമായി താൻ സഹകരിക്കില്ല എന്ന് അന്‍സിബമുൻപ് പ്രതികരിച്ചിരുന്നു. അന്‍സിബ മുന്നോട്ട് വച്ചകാര്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിൽ ആ ഭരണസമിതിക്കുമുന്നില്‍ വിശദീകരണം നല്‍കേണ്ടതില്ല എന്നാണ് അന്‍സിബയുടെ തീരുമാനം.
അതേസമയം നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്‍സിബ. ടിനിക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് അന്‍സിബയുടെ ആവശ്യം. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വര്‍ഗീയ വാദിയായി ചിത്രീകരിച്ചവെന്നുമുള്ള അരോപണത്തില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാകും ഹര്‍ജി നൽകുക. അതേസമയം, നടി ലക്ഷ്മി പ്രിയക്കെതിരായ അന്‍സിബയുടെ ഹര്‍ജി പരാതി അമ്മയിലെ തര്‍ക്കങ്ങളുടെ തുടര്‍ച്ചയെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വനിതാ എസ് ഐക്ക് വീഴ്ചയില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍സിബ ഹസന്‍ ഉന്നയിച്ചത്. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്നും ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. ‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും’ എന്നാണ് അന്‍സിബ പറഞ്ഞത്.
അന്‍സിബ യുടെ ആരോപണങ്ങളെ അപ്പാടെ തള്ളി പിന്നാലെ ടിനി ടോമുമെത്തി. വ്യക്തപരമായ തിരക്കുകൾ മൂലമാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുന്നതെന്നാണ് അൻസിബ മുൻപ് പറഞ്ഞിരുന്നതെന്നാണ് ടിനി ടോം പ്രതികരിച്ചത്.
















