കന്‍സാസ് സിറ്റി: വയസ് കലണ്ടറിലെ അക്കങ്ങള്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച ഒരു രാത്രിയായിരുന്നു അത്. ലോകകപ്പിന്റെ വെളിച്ചങ്ങള്‍ക്കിടയില്‍, പച്ചപ്പുല്ലിന്റെ വേദിയിലേക്ക് അര്‍ജന്റീന ഇറങ്ങിയപ്പോള്‍ ആരാധകരുടെ കണ്ണുകള്‍ ഒരാളിലായിരുന്നു, ലയണല്‍ മെസിയില്‍. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും പ്രതിഭയുടെ തിളക്കം മങ്ങാത്ത ആ മാന്ത്രികന്‍ വീണ്ടും തന്റെ രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിച്ചു. അള്‍ജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ 3-0ന്റെ ആധികാരിക ജയത്തോടെ അര്‍ജന്റീന ലോകകപ്പ് യാത്രയ്‌ക്ക് തുടക്കമിട്ടപ്പോള്‍, ആ മൂന്നു ഗോളും പിറന്നത് സാക്ഷാല്‍ മിശിഹായുടെ ബൂട്ടില്‍നിന്ന്. തന്റെ കഥയ്‌ക്ക് ഇനിയും അവസാനമില്ലെന്ന് ലോകത്തോട് അയാള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
ലുസൈലിലോ മറക്കാനയിലോ അല്ല, അമേരിക്കന്‍ മണ്ണിലായിരുന്നു ഈ പുതിയ അധ്യായം എഴുതപ്പെട്ടത്. എന്നാല്‍, കഥയുടെ നായകന്‍ പഴയതുതന്നെ. പന്ത് കാലില്‍ കിട്ടുമ്പോഴെല്ലാം സമയം പോലും നിശ്ചലമായെന്ന തോന്നല്‍ സമ്മാനിച്ച മെസി, യുവതാരങ്ങളുടെ ഊര്‍ജവും പരിചയസമ്പത്തിന്റെ ശാന്തതയും ചേര്‍ത്ത് അര്‍ജന്റീനയെ മുന്നോട്ട് നയിച്ചു. അള്‍ജീരിയയുടെ പ്രതിരോധം തകര്‍ന്നുവീണപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ രേഖപ്പെടുത്തപ്പെട്ടത് ഒരു വിജയം മാത്രമായിരുന്നില്ല, ലോകകപ്പിലെ മറ്റൊരു അര്‍ജന്റീനന്‍ സ്വപ്‌നത്തിന്റെ മനോഹരമായ തുടക്കമായിരുന്നു.
ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയക്കെതിരെ ഗ്രൂപ്പ് ജെയിലെ മത്സരത്തില്‍ 3-0ന്റെ വിജയം കുറിച്ചപ്പോള്‍ പല ലോകകപ്പുകളിലും നിലവിലെ ചാമ്പ്യന്‍മാരെ ആദ്യ മത്സരത്തില്‍ കാത്തിരിക്കാറുണ്ടായിരുന്ന വലിയ ആശങ്കയാണ് പറന്നകന്നത്.
17, 60, 76 മിനിറ്റുകളിലാണ് മെസി ഗോള്‍ പായിച്ചത്. കളി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ സൂപ്പര്‍ താരത്തിന്റെ ഇടംകാലിന്റെ ചൂട് അള്‍ജീരിയ അറിഞ്ഞതാണ്. വാര്‍ പരിശോധനയില്‍ ഓഫ്സൈഡായതോടെ പ്രഖ്യാപിച്ച ഗോള്‍ പിന്‍വലിച്ചു. ഇതിന് തൊട്ടുപിന്നാലെ മറുവശത്ത് നിന്ന് ഗംഭീരമായൊരു മുന്നേറ്റവും ഒടുവില്‍ അസാമാന്യനായ അര്‍ജന്റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെയും കീഴടക്കി പന്ത് വലയില്‍ കയറി. അള്‍ജീരിയ ലീഡ് ചെയ്തതായി പ്രഖ്യാപിച്ചു. അര്‍ജന്റൈന്‍ ആരാധകരുടെ നെഞ്ച് കലങ്ങിയ നിമിഷം, സമ്മര്‍ദമില്ലാതെയാണ് കളിക്കൊരുങ്ങുന്നതെന്ന് പ്രഖ്യാപിച്ച ലയണല്‍ മെസിയുടെ ഈ സമയത്തെ വിളറിയ മുഖം അര്‍ജന്റൈന്‍ ആശങ്കയുടെ ആഴം വ്യക്തമാക്കി. സെന്റര്‍ലൈനില്‍ ടച്ച് ചെയ്യും മുമ്പേ ഓഫ് സൈഡാണെന്ന് വിധിച്ചുകൊണ്ട് ഈ മത്സരത്തില്‍ ഒരിക്കല്‍ കൂടി ഗോള്‍ പ്രഖ്യാപനം പിന്‍വലിച്ചു. പിന്നെ മത്സരത്തിലുടനീളം പന്ത് കൈവശം വച്ച് ഭാവനാത്മകമായ നീക്കങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത് അര്‍ജന്റീന മാത്രമായിരുന്നില്ല, അള്‍ജീരിയയും ഗംഭീരമാക്കി. ആല്‍ബിസെലസ്റ്റ്യന്‍ മുന്നേറ്റങ്ങളെ പിടിച്ചു നിര്‍ത്തുന്നതില്‍ അവരുടെ പ്രതിരോധവും വല്ലാത്ത ഊര്‍ജത്തോടെ ഉണര്‍ന്നു കളിച്ചു. പന്തടക്കത്തിലും പാസിങ്ങിലും എല്ലാം അള്‍ജീരിയ അര്‍ജന്റീനയെ മറികടക്കുന്ന പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ഒരു ഓണ്‍ ടാര്‍ജറ്റ് പോലും ഉതിര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അത്രയ്‌ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അര്‍ജന്റീനയ്‌ക്കും സാധിച്ചു. അതിനുള്ള തെളിവാണ് 12 ഫൗളുകള്‍, അതും ഒന്ന് പോലും യെലോ കാര്‍ഡിലേക്ക് കടക്കാതെയും ജാഗ്രത പുലര്‍ത്തിക്കൊണ്ട്. അത്യാക്രമണം നടത്താതെ തന്നെ സമഗ്രാധിപത്യ പൂര്‍വ്വമായ ഒരു ക്ലാസിക് ഗെയിമാണ് അര്‍ജന്റീന കാഴ്‌ച്ചവച്ചത്.
വിജയിച്ചത് സ്‌കലോനിസത്തിന്റെ ലോങ് റേഞ്ചര്‍ തന്ത്രം
മത്സരത്തില്‍ അര്‍ജന്റീനയും അള്‍ജീരിയയും ഒപ്പത്തിനൊപ്പമാണ് പൊരുതി നിന്നത്. പ്രത്യേകിച്ച് പ്രതിരോധത്തിലും മധ്യനിരയിലും. പ്രതിരോധത്തെ ഭേദിക്കുകയെന്നതായിരുന്നു ഇരു ഭാഗത്തെയും വെല്ലുവിളി. കളി മെനഞ്ഞുകൊണ്ട് ഈ ദുര്‍ഘടം മറികടക്കാന്‍ പ്രയാസമെന്ന് തിരിച്ചറിഞ്ഞ ലയണല്‍ സ്‌കലോനി കളിക്ക് മുമ്പേ കരുതി വച്ച വജ്രായുധം പോലെയാണ് അര്‍ജന്റൈന്‍ താരങ്ങള്‍ മിക്കവരും കൂടുതല്‍ മുന്നേറ്റത്തിന് നില്‍ക്കാതെ ലോങ് റേഞ്ചറിലൂടെ ഫലം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അര്‍ജന്റീനയുടെ മൂന്ന് ഗോളുകളും പിറന്നത് ലോങ് റേഞ്ചറിലൂടെയാണെന്നതും ഈ തന്ത്രത്തിന് അടിവരയിടുന്നു. കൂടാതെ പല ഘട്ടങ്ങളിലും സൂപ്പര്‍ താരം മെസി അടക്കമുള്ള താരങ്ങള്‍ പതിവില്ലാതെ ലോങ് റേഞ്ചറിന് ശ്രമിച്ചതും ശ്രദ്ധേയമാണ്.
ഗോള്‍ 1
മത്സരത്തിന്റെ 16 മിനിറ്റുകള്‍ കഴിഞ്ഞു, അര്‍ജന്റീന-അള്‍ജീരിയ 0-0ല്‍ തുടരുമ്പോള്‍ സ്വന്തം ഹാഫില്‍ നിന്ന് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോള്‍ കളി മെനയാന്‍ മെനക്കെടാതെ നേരേ മുന്നിലേക്ക് അധികം ഉയര്‍ത്താതെ നീട്ടിയൊരു പാസിട്ടു. പന്ത് പതിച്ചത് മെസിയുടെ കാല്‍ക്കല്‍. പന്തുമായി മുന്നോട്ട് കുതിച്ച മെസിയെ അള്‍ജീരിയന്‍ ബോക്സിനകത്തേക്ക് കടത്തില്ലെന്ന് ഉറപ്പിച്ച് രണ്ട് പ്രതിരോധക്കാര്‍ സെറ്റാകുമ്പോഴേക്കും സൂപ്പര്‍താരത്തിന്റെ ഇടംകാലില്‍ നിന്നൊരു ലോങ് റേഞ്ചര്‍, വലയ്‌ക്കു നേരേ പാഞ്ഞെത്തിയ പന്തിനെ അള്‍ജീരിയന്‍ ഗോളിയും സാക്ഷാല്‍ സിനിദന്‍ സിദാന്റെ മകനുമായ ലൂകാ സിദാന്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി, പന്ത് വലയില്‍. കന്‍സാസ് സ്റ്റേഡിയം ഇളകിമറിഞ്ഞു.
ഗോള്‍ 2
60-ാം മിനിറ്റില്‍ ഇടത് വശത്ത് കൂടിയുള്ള അര്‍ജന്റൈന്‍ മുന്നേറ്റം തിരികെ ബോക്സിന് പുറത്തേക്കെത്തി. ഓടിയെത്തിയ മിഡ്ഫീല്‍ഡര്‍ അലെക്സിസ് മാക് അലിസ്റ്റര്‍ വലംകാല്‍ കൊണ്ട് ഗ്രൗണ്ട് ഷോട്ടിലൂടെ ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചു. അള്‍ജീരിയന്‍ ഗോളി സേവ് ചെയ്തതേ കണ്ടുള്ളൂ, റീബൗണ്ടിലേക്ക് മിന്നല്‍ പിണര്‍ പോലെയെത്തിയ മെസി വലംകാല്‍ കൊണ്ട് പന്ത് തിരിച്ച് വലയിലേക്ക് തട്ടിയിട്ടു.
ഗോള്‍ 3
76-ാം മിനിറ്റില്‍ പന്തുമായി മധ്യവര കടന്ന് മധ്യഭാഗത്ത് കൂടി കുതിച്ച മെസി പകരക്കാരനായിറങ്ങി ഇടത് വശത്തേക്ക് ഓടിക്കയറിയ നിക്കോളാസ് ഗോന്‍സാലെസിലേക്ക്(അത്ലറ്റിക്കോ ഡി മാഡ്രിഡ് വിങ്ങര്‍) പന്ത് നല്‍കി. നിക്കോളാസ് ഉടനെ തിരിച്ച് മെസിയിലേക്ക്.പ്രതിരോധക്കാര്‍ക്കും ഗോളിക്കും സെറ്റാകാന്‍ സമയം നല്‍കാതെ ബോക്സിന് പുറത്ത് നിന്ന് വീണ്ടും മെസിയുടെ ഇടംകാലന്‍ ലോങ് റേഞ്ചര്‍. ഗ്രൗണ്ട് ഷോട്ടായി പാഞ്ഞ പന്ത് വലയുടെ വലത് മൂലയില്‍.
















