കൊൽക്കത്ത ; തൃണമൂൽ കോൺഗ്രസ് ഗുണ്ട ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചവർക്ക് കനത്ത തിരിച്ചടി . ഇവരെ അറസ്റ്റ് ചെയ്യാൻ മാത്രമല്ല സ്വത്തുക്കൾ കണ്ടുകെട്ടുകയും ലേലം ചെയ്യുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽറ്റ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജഹാംഗീർ ഖാനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് കർശന നടപടി .
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാര ജഹാംഗീർ ഖാന്റെ ഭാര്യയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി ജൂൺ 8 ന് വടക്കൻ ബംഗാളിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപത്ത് നിന്നാണ് ജഹാംഗീർ ഖാനെ അറസ്റ്റ് ചെയ്തത്.
പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും ആക്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. “ചൊവ്വാഴ്‌ച ഞാൻ കുർസിയോങ്ങിലായിരുന്നു. ഒരു മാഫിയ നേതാവിന്റെ ഭാര്യയുടെ നേതൃത്വത്തിൽ ചിലർ പോലീസുകാരെയും അർദ്ധസൈനിക വിഭാഗത്തെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ഞാൻ ടെലിവിഷനിൽ കണ്ടു. ഫാൽറ്റയിൽ നിയമം നിലനിൽക്കുന്നു. എത്ര വലിയ മാഫിയയായാലും ബിജെപി സർക്കാർ അവരെ ഒരു പാഠം പഠിപ്പിക്കും,” സുവേന്ദു അധികാരി പറഞ്ഞു .
ജഹാംഗീർ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഫാൽറ്റയിൽ ഒരു കൂട്ടം ആളുകൾ പ്രതിഷേധിച്ചിരുന്നു. ജഹാംഗീർ ഖാന്റെ ഭാര്യ നയിച്ച പ്രതിഷേധം പിന്നീട് പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് പിരിച്ചുവിട്ടു. പോലീസ് ഓടിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ ഓടി രക്ഷപ്പെടുന്നതും സമീപത്തുള്ള ജലാശയങ്ങളിലേക്ക് ചാടുന്നതും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
“വീഡിയോയിൽ കാണുന്ന ആളുകളെ വെറുതെ വിടില്ല. ഈ വേദിയിൽ നിന്ന്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ ഞാൻ പോലീസ് സൂപ്രണ്ടിനോട് നിർദ്ദേശിക്കുന്നു.
ഭാവിയിൽ ആരും പോലീസിനെയോ സർക്കാർ ജീവനക്കാരെയോ അർദ്ധസൈനിക വിഭാഗങ്ങളെയോ ആക്രമിക്കാൻ ധൈര്യപ്പെടാത്ത വിധം അവരെ കഠിനമായി ശിക്ഷിക്കണം. അവരെ ജയിലിലടയ്‌ക്കുക മാത്രമല്ല, അക്രമികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ലേലം ചെയ്യുകയും ചെയ്യും. ഞങ്ങളുടെ ഇരട്ട എഞ്ചിൻ സർക്കാർ ഇത് ചെയ്യും. നിയമവാഴ്ച സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സർക്കാർ ഒരു തരത്തിലുള്ള അരാജകത്വവും വെച്ചുപൊറുപ്പിക്കില്ലെന്നും “ സുവേന്ദു അധികാരി പറഞ്ഞു.
















