ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ചോർച്ചയുടെ തെളിവുകൾ കെട്ടിച്ചമയ്‌ക്കാന്‍ തട്ടിപ്പുകാർ നേരത്തെ ടെലഗ്രാം ഉപയോഗിച്ചതിനാലാണ് ടെലിഗ്രാമിന്റെ മെസേജ് എഡിറ്റിംഗ് ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ സർക്കാർ ഉത്തരവിട്ടത്. ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ നടക്കുന്നത്. പരീക്ഷയ്‌ക്ക് മുന്‍പും പരീക്ഷയ്‌ക്ക് ശേഷവും ഭീതിപരത്തുന്ന വ്യാജ പരീക്ഷാ ചോര്‍ച്ചാ സന്ദേശങ്ങള്‍ പരത്തി വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പരിഭ്രാന്തരാക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ടെലഗ്രാമിനെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ നിര്‍ദേശപ്രകാരമാണ് ഇത് നടപ്പാക്കിയത്. ഇതിനെതിരെ ടെലഗ്രാം സിഇഒ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെ നിയമപരമായി നേരിടാന്‍ തന്നെയാണ് ഒരുങ്ങുന്നത്. പരീക്ഷാ ചോദ്യപേപ്പറുകളില്‍ ടെലഗ്രാമിന്റെ മെസേജ് എഡിറ്റിംഗ് ഫീച്ചര്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരാകും. അത് ഏത് വിധേനെയും തടയുക എന്നതാണ് എന്‍ടിഎയുടെ ലക്ഷ്യം. .
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് തെറ്റായ തെളിവ് സൃഷ്ടിക്കാൻ തട്ടിപ്പുകാർ ടെലിഗ്രാമിന്റെ നേറ്റീവ് മെസേജ് എഡിറ്റിംഗ് ഫീച്ചർ ഉപയോഗിച്ചിരുന്നു.ഇത് ഉപയോഗിച്ച് പരീക്ഷാപേപ്പര്‍ ചോര്‍ന്നുവെന്നതിന് വ്യാജമായ തെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നു തട്ടിപ്പുകാര്‍. ഇക്കാര്യം 2026 ലെ പ്രധാന നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പേപ്പർ ചോർച്ച കേസിൽ അന്വേഷണം നടത്തുന്ന ഗുജറാത്ത്, ബീഹാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. നിഷ്കളങ്കരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും രോഷംകൊള്ളിക്കുന്ന തരത്തില്‍ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നുവെന്നതിന് വ്യാജമായി തെളിവുകള്‍ ടെലഗ്രാം ഉപയോഗിച്ച് സൃഷ്ടിച്ച മൂന്ന് തട്ടിപ്പുകാരെ പൊലീസ് പിടികൂടിയിരുന്നു.
ഇതില്‍ രണ്ടു പേര്‍ നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പറുകൾ തരാം എന്ന് പറഞ്ഞ് പലരില്‍ നിന്നായി വലിയ തുക ഈടാക്കിയിരുന്നു. ടെലഗ്രാം ഉപയോഗിച്ച് ഈ തട്ടിപ്പുനടത്തിയ രണ്ട് പേരും രാജസ്ഥാന്‍ സ്വദേശികളാണ്. മറ്റൊരാളെ അഹമ്മദാബാദ് പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് ആണ് അറസ്റ്റ് ചെയ്തത്. അജ്ഞാതരായ വ്യക്തികൾ നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട് ക്ലൗഡ് അധിഷ്ഠിത ആപ്പായ ടെലഗ്രാമിന്റെ മെസ്സേജിംഗ്, ഓഡിയോ കോളിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച ചോദ്യപേപ്പര്‍ എത്തിച്ച് തരാം എന്ന രീതിയില്‍ വ്യാജ ഉറപ്പുകള്‍ നല്‍കി നിരവധി വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചു.
വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വലിയ തുകകൾ ഈടാക്കാൻ വ്യാജ നീറ്റ് പേപ്പര്‍ സൃഷ്ടിച്ച ടെലിഗ്രാം ചാനലുകളെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും (എൻടിഎ) ഇന്ത്യൻ സൈബർ ക്രൈം അന്വേഷകരുടെയും ഔദ്യോഗിക പ്രസ്താവനകൾ പ്രകാരം, ഉത്കണ്ഠാകുലരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാൻ തട്ടിപ്പ് ശൃംഖലകൾ ആപ്പിലെ ഒരു പ്രത്യേക പഴുതായ മെസേജ് എഡിറ്റിംഗ് ഫീച്ചര്‍ ഉപയോഗിക്കുകയായിരുന്നു.
ടെലഗ്രാം ആപ് നിരോധിച്ചതിന്റെ പേരില്‍ സിഇഒ പാവല്‍ ഡ്യൂറോവ് വലിയ കോലാഹലം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. “പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയവരെ ശിക്ഷിക്കുന്നതിന് പകരം, ഇന്ത്യ ടെലിഗ്രാം നിരോധിച്ച് അതിന്റെ 150 ദശലക്ഷം (15 കോടി) ഉപയോക്താക്കളെയാണ് ശിക്ഷിച്ചത്. എന്നാണ് പാവൽ ഡ്യൂറോവ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. പക്ഷെ ഇതില്‍ അര്‍ത്ഥമില്ല. 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷയില്‍ പരിഭ്രാന്തി പരത്താന്‍ തട്ടിപ്പുകാര്‍ മെസേജ് എഡിറ്റിംഗ് ഫീച്ചർ ഒരിയ്‌ക്കല്‍ ഉപയോഗിച്ചതാണ്. അത് അന്വേഷണത്തില്‍ സൈബര്‍ ക്രൈം വിഭാഗം കണ്ടെത്തുകയും ചെയ്ത സ്ഥിതിക്കു് ഇനി അത്തരമൊരു തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കേണ്ടതുണ്ടോ?
















