തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പഠിക്കുന്നത് എന്താണോ അതുതന്നെ കേരളവും പഠിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജ്യം മുഴുവൻ പഠിപ്പിക്കുന്ന കാര്യങ്ങൾ കേരളത്തിലും പഠിപ്പിക്കപ്പെടും. മറിച്ച്, കരിക്കുലത്തിൽ കേന്ദ്ര സർക്കാരിനെ ഇടപെടാൻ അനുവദിക്കില്ല എന്നൊക്കെയുള്ള വാദങ്ങൾ വെറും രാഷ്‌ട്രീയ പ്രസ്താവനകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍സിഇആര്‍ടിയാണ് ഇടപെടുന്നത്. ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കനുസൃതമായി പാഠപുസ്തകങ്ങൾ ചുവപ്പുവൽക്കരിക്കാനോ പച്ചവൽക്കരിക്കാനോ ആരെയും അനുവദിക്കില്ല. സിപിഎം ഇക്കാലമത്രയും മാപ്പിള ലഹളയെ ഒരു കർഷക സമരമായിട്ടാണ് ഇവിടെ വ്യാഖ്യാനിച്ചുകൊണ്ടിരുന്നത്. മാപ്പിള ലഹളയെ വെറുമൊരു കർഷക സമരമായി ചിത്രീകരിച്ച് പഠിപ്പിക്കാൻ ഇനി സാധിക്കില്ല.
ഭാരതത്തിലെ മുഴുവൻ കുട്ടികളും പഠിക്കുന്ന പാഠ്യപദ്ധതി തന്നെ കേരളവും പിന്തുടരും, ഇതിനെതിരെ വി ഡി സതീശൻ നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ കബളിപ്പിക്കാനാണ്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ പാഠ്യപദ്ധതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പുപറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍. പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞു എന്നത് മലയാളികളുടെ ആകെ അഭിമാനമാണ്. കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നു എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനമാണ്’- കെ സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി ഷാജിയൊക്കെ തിരുവനന്തപുരത്ത് ഉണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. അയാളുടെ പ്രസംഗമൊക്കെ മാധ്യമങ്ങളുടെ ഫയലില്‍ കാണുമല്ലോ. എന്തായിരുന്നു വീരവാദം. വസ്തുകള്‍ പഠിക്കാതെ കേന്ദ്ര പദ്ധതികളെ എതിര്‍ക്കുന്ന, ഇത്രയും നീചമായ രാഷ്‌ട്രീയം കേരളത്തില്‍ മാത്രമേയുള്ളു. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഇതിന് ഉത്തരം പറയേണ്ട ബാധ്യത എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
















