Kerala

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച വീണയോടു ഹാജരാകാനാവശ്യപ്പെട്ടു നോട്ടീസ് നല്കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാട്ടി ചോദ്യം ചെയ്യലില്‍ നിന്നൊഴിയുകയായിരുന്നു. ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്ന് വീണ ഇ ഡിയെ അറിയിച്ചെങ്കിലും ഇന്ന് നേരിട്ടു ഹാജരാകാന്‍ പുതിയ നോട്ടീസ് നല്കുകയായിരുന്നു. മുമ്പത്തെ റെയ്ഡില്‍ ഇ ഡി വീണയില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും പ്രാഥമിക മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതുപോലെ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പും ഡിജിറ്റല്‍ തെളിവുകളും പരിശോധനയ്‌ക്കയച്ചിരുന്നു. പിടിച്ചെടുത്ത രേഖകളുടെയും സിഎംആര്‍എലുമായി ബന്ധപ്പെട്ടവരില്‍ നിന്നു രേഖപ്പെടുത്തുന്ന മൊഴിയുടെയും കൂടി അടിസ്ഥാനത്തിലാകും വീണയുടെ ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത എന്നിവരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇ ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

കമ്പനിയുടെ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ശരണ്‍ കര്‍ത്തയോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. ജയ കര്‍ത്ത ഡയറക്ടറായ എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം കൃത്യമായി തിരിച്ചടയ്‌ക്കാതിരുന്നിട്ടും എക്‌സാലോജിക് കമ്പനിക്ക് 50 ലക്ഷം രൂപ വായ്‌പ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുക. തിങ്കളാഴ്ച ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനവും കേസില്‍ പ്രതിപ്പട്ടികയിലുള്ളതുമായ നിപുണ ഇന്റര്‍നാഷണല്‍സിന്റെ ഡയറക്ടര്‍ കൂടിയാണ് ഷിബി. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളൊന്നും നല്‍കാതെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നു വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ ഡിയുടെ പ്രധാന കണ്ടെത്തല്‍. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണത്തില്‍ സിഎംആര്‍എല്‍ 15 വര്‍ഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ചതായി കണ്ടെത്തിയിരുന്നു.

ഈ തുക വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കിയെന്നാണ് ആരോപണം. കേസില്‍ ഹൈക്കോടതി ഇ ഡി അന്വേഷണത്തിന് അനുമതിയേകിയതിനെത്തുടര്‍ന്ന് എസ്എഫ്‌ഐഒ ശേഖരിച്ച സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പ്രത്യേക കോടതി ഇ ഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുക.

Recent Posts