ഭോപ്പാൽ ; ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ മതം മാറ്റാൻ ശ്രമിച്ച മുൻ സഹപാഠിയടക്കം രണ്ട് പേർ അറസ്റ്റിൽ. 24 കാരിയുടെ കൈ ബലമായി പിടിച്ചുവച്ച് മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . കേസിൽ മുൻ സഹപാഠി മദാരെ , കൂട്ടാളി അമീൻ ഷെയ്‌ക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ താമിയ സ്വദേശിയായ ഹസ്രത്ത് മൗലാന എന്ന മൂന്നാം പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ദൃശ്യങ്ങളിൽ മുൻ സഹപാഠി മദാരെ മതസംബന്ധിയായ വാക്യങ്ങൾ ഉരുവിടുകയും അവർക്ക് നേരെ ആവർത്തിച്ച് ഊതുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. യുവതി രക്ഷപെടാൻ പരിശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കേസിലെ പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനാണ്. അദ്ദേഹം നിലവിൽ മറ്റൊരു നഗരത്തിൽ സേവനം അനുഷ്ഠിക്കുകയാണ്. യുവതി വസ്തു ഡീലറായി പ്രവർത്തിക്കുകയാണ്.
2025 ഫെബ്രുവരിയിൽ, ഒരു പ്ലോട്ട് വാങ്ങാനെന്ന വ്യാജേന അയാസ് എന്നയാൾ സ്ത്രീയെ ബന്ധപ്പെടുകയും വാർധ റോഡിലെ ഒരു ഹോട്ടലിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു. തുടർന്ന്, ലഹരിവസ്തുക്കൾ കലർത്തിയ ജ്യൂസ് തനിക്ക് നൽകിയതായും, അതിനെ തുടർന്ന് ബോധരഹിതയായ അവസ്ഥയിൽ ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നു.
അശ്ലീല വീഡിയോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്തതായും, ആവർത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതായും, 3.09 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ വ്യക്തമാക്കുന്നു. മതം മാറ്റാൻ പ്രതി തന്നെ നിർബന്ധിച്ചുവെന്നും, മതപരമായ ആചാരങ്ങളുടെ പേരിൽ വിവിധ പ്രവർത്തനങ്ങൾക്ക് വിധേയയാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
മെയ് 31-ന് പ്രതി സ്ത്രീയെ നാഗ്പൂരിലെ കൽമേശ്വറിലേക്ക് കൊണ്ടുപോയതായി പറയുന്നു. അവിടെ വെച്ച് അമീൻ ഷെയ്ഖിനെയും ഹസ്രത്ത് മൗലാനയെയും പരിചയപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന്, മൂവരും ചേർന്ന് സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, ചില മതപരമായ ചടങ്ങുകൾ നടത്തി, അവരെ മതം മാറിയതായി പ്രഖ്യാപിച്ചതായും പരാതിയിൽ ആരോപിക്കുന്നു. മതപരിവർത്തനത്തിന് ശേഷം വീണ്ടും ബലാത്സംഗ ശ്രമം നടന്നതായും യുവതി പറയുന്നു. മൂന്ന് ദിവസം മുമ്പ് ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ, നടന്ന സംഭവങ്ങൾ ഭാര്യ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സോണെഗാവ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു.
ബലാത്സംഗം, പിടിച്ചുപറി, മതപരിവർത്തന ശ്രമം, മഹാരാഷ്‌ട്ര മനുഷ്യബലി തടയൽ നിയമം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ, അതിക്രൂരവും അനാചാരപരവുമായ ആചാരങ്ങൾ, ബ്ലാക്ക് മാജിക് നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
















