കന്‍സാസ് സിറ്റി: ഒരിക്കല്‍ മാറഡൊണയുടെ മാന്ത്രിക കാലടികളും പിന്നീട് ലയണല്‍ മെസിയുടെ സ്വപ്‌നസ്പര്‍ശവും ലോകത്തെ വിസ്മയിപ്പിച്ച അതേ ജഴ്സി, വീണ്ടും ലോകകപ്പ് വേദിയില്‍ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തുന്നു. ആകാശനീലയും വെള്ളയും കലര്‍ന്ന വരകള്‍ വെറും നിറങ്ങളല്ല; കോടിക്കണക്കിന് ഹൃദയങ്ങളുടെ സ്വപ്‌നങ്ങളും ഓര്‍മകളും അഭിമാനവുമാണ്. അതെ, ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തങ്ങളുടെ ലോകകപ്പ് പോരാട്ടം ഇന്നു തുടങ്ങുന്നു. ആഫ്രിക്കയില്‍നിന്നുള്ള അള്‍ജീരിയയാണ് എതിരാളികള്‍. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ കന്‍സാസ് സിറ്റി സ്റ്റേഡിയം ആണ് വേദി. മത്സരം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30.
മെസിയുടെ പാരമ്പര്യം കൈമാറുന്ന പുതിയ തലമുറയും, മധ്യനിരയിലെ സൃഷ്ടിപരതയും, പ്രതിരോധനിരയുടെ കരുത്തും ചേര്‍ന്ന് അര്‍ജന്റീന വീണ്ടും ലോകത്തെ തങ്ങളുടെ ഫുട്ബോള്‍ കവിതയിലേക്ക് ക്ഷണിക്കുകയാണ്. പന്ത് ഉരുളാന്‍ തുടങ്ങുമ്പോള്‍ അത് വെറും കളിയാകില്ല; ചരിത്രവും പ്രതീക്ഷയും വികാരവും ഒത്തുചേരുന്ന ഒരു സംഗീതമാകും. ലോകകപ്പിന്റെ വിശാല വേദിയില്‍ അള്‍ജീരിയയ്‌ക്കെതിരേ അര്‍ജന്റീന ഇറങ്ങുമ്പോള്‍, ലക്ഷ്യം മൂന്ന് പോയിന്റുകള്‍ മാത്രമല്ല; മറ്റൊരു ഇതിഹാസയാത്രയുടെ ആദ്യ അധ്യായം കുറിക്കുകയാണ്.
കിരീട ഭാരവുമായി ആല്‍ബിസെലസ്റ്റിയന്‍സ്
വീണ്ടും നാട്ടുകാരനായ പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് കീഴില്‍ വീണ്ടും ലയണല്‍ മെസിയുടെ നായകത്വത്തിലാണ് അര്‍ജന്റീന പടപ്പുറപ്പാടിന് തയ്യാറെടുക്കുന്നത്. ജേതാക്കളായ ടീം ചങ്കിടിപ്പോടെ ഇറങ്ങാന്‍ തുടങ്ങുന്നതിന് തുടക്കമിട്ട ടീം അര്‍ജന്റീനയാണെന്ന് ചരിത്രം വസ്തുത നിരത്തുന്നു. 1990ല്‍ അന്നത്തെ നിലവിലെ ജേതാക്കളായി ഇറങ്ങിയ ആര്‍ജന്റീന ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ ടീം കാമറൂണിനോട് പരാജയപ്പെട്ടു. പിന്നീട് ഈ ദുര്യോഗം 2002ല്‍ സെനഗലുമായി മുട്ടാനിറങ്ങിയ ഫ്രാന്‍സും 2014ല്‍ നെതര്‍ലന്‍ഡുമായി കളിച്ച സ്പെയിനും 2018ല്‍ മെക്സിക്കൊയ്‌ക്കെതിരെ പൊരുതിയ ജര്‍മനിയും അനുഭവിച്ചിട്ടുണ്ട്. ഈ ചെറിയ ചരിത്രം ഓരോ ലോകകപ്പിലും നിലവിലെ ജേതാക്കളുടെ ആദ്യ മത്സരം വലിയ ആകാംക്ഷയുയര്‍ത്തുന്നതായി മാറിയിട്ടുണ്ട്.
കുറേ കാലം കൊണ്ട് വളരെ മികച്ച ഗ്രാഫ്ലൈന്‍ ആണ് അര്‍ജന്റീനയ്‌ക്കുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോഴും ഇതിനേക്കാള്‍ മികച്ചതായിരുന്നു അര്‍ജന്റീനയുടെ സ്ഥിതി. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ തോല്‍ക്കാതെയെത്തിയാണ് സൗദിക്ക് മുന്നില്‍ ഞെട്ടിയത്.
ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ ടീം ആണ് അര്‍ജന്റീന. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കോന്‍മെബോല്‍ യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അര്‍ജന്റീന ഒന്നാമതായിരുന്നു. സമീപകാലത്തേക്ക് വരികയാണെങ്കില്‍ ഒടുവില്‍ നടന്ന അഞ്ച് കളികളില്‍ എല്ലാം ജയിച്ചിട്ടുണ്ട്. 14 ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ലോകകപ്പിന് തൊട്ടുമുമ്പുള്ള സന്നാഹ മത്സരത്തില്‍ ഹോണ്ടുറാസിനെയും ഐസ്ലന്‍ഡിനെയും പരാജയപ്പെടുത്തി.
സാധ്യതാ ലൈനപ്പ്
അര്‍ജന്റീന
എമിലിയാനോ മാര്‍ട്ടിനെസ, മോളിന, ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മദീന, ഡി പോള്‍, ഫെര്‍ണാണ്ടസ്, മാക് അലിസ്റ്റര്‍, അല്‍മാഡ, മെസി, ലൗത്താരോ മാര്‍ട്ടിനെസ്.
അള്‍ജീരിയ
സൂക്ക സിദാന്‍, റഫീക്ക് ബെല്‍ഗാലി, മാണ്ഡി, സമീര്‍ ചെര്‍ഗുയി, ഐറ്റ്-നൂരി, ബെന്റലേബ്, ബൂദൗയി, റിയാദ് മഹ്രെസ്, അനീസ് ഹജ് മൗസ, മുഹമ്മദ് അമിന്‍ അമോറ, അമിന്‍ ഗൗറി.
















