ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക ധാരണയ്‌ക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരുജ്ജീവിപ്പിക്കുന്നു. ഇന്ധനവും രാസവളവും അടക്കമുള്ള അവശ്യവസ്തുക്കളുമായി 34 കപ്പലുകളാണ് ഇന്ത്യ ലക്ഷ്യമാക്കി ഹോർമുസിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നത്. 62,370 ടൺ എൽഎൻജിയുമായി ‘ദിഷ’ എന്ന കപ്പൽ ഇതിനകം യാത്ര തിരിച്ചുകഴിഞ്ഞു.
മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും, സുരക്ഷ മുൻനിർത്തി കപ്പൽ ഗതാഗത കമ്പനികൾ അതീവ ജാഗ്രതയിലാണ്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ കേന്ദ്ര സർക്കാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്ഥിരീകരിച്ചു. കരാറിന്റെ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ജനീവയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഇരുരാജ്യങ്ങളും നേരിട്ട് കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കും.അതേസമയം, യുഎസുമായുള്ള ഈ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകുന്നതിലും, ഇറാൻ നടത്തുന്ന യുറേനിയം സമ്പുഷ്ടീകരണം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കൽ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ ഇപ്പോഴും പൂർണ്ണമായ സമവായത്തിൽ എത്തിയിട്ടില്ല. ഈ തർക്കവിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിൽ ഇരുപക്ഷവും തമ്മിൽ തുടർചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
















