കൊല്ലം: ഏറെ കൊട്ടിഘോഷിച്ച് ഓടിത്തുടങ്ങിയ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് പണിമുടക്കി. കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസാണ് പണിമുടക്കിയത്. കൊല്ലം രാമേശ്വരം ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ബസ് കട്ടപ്പുറത്താവുകയായിരുന്നു. എയർ ലീക്കാണ് പണിമുടക്കിന് കാരണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
ഇരുപത്തഞ്ചോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർ പിന്നീട് തൊട്ടുപിറകിലായി എത്തിയ ബസിൽ കയറി യാത്ര തുടരുകയായിരുന്നു. ഇന്ന് രാവിലെ കൊല്ലത്ത് മന്ത്രി ബിന്ദുകൃഷ്ണയാണ് പ്രിയദർശിനി ബസ് ഉദ്ഘാടനം ചെയ്തത്. ഇതിനിടയിൽ ബിന്ദു കൃഷ്ണയുടെ തലയിലേക്ക് തിളച്ച പായസം വീണു. ഒപ്പമുണ്ടായിരുന്നവർ പെട്ടെന്ന് പായസം തുടച്ചു നീക്കിയതിനാൽ പൊള്ളലേറ്റില്ല. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയിലേക്ക് വീണത്.
അതിനിടെ പത്തനംതിട്ടയിലെ അടൂരിൽ കെഎസ്‌ആർടിസി ജീവനക്കാരൻ ഒരു സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി ഉയർന്നു. ബസ് സ്റ്റാന്റിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീക്കാണ് മർദ്ദനമേറ്റത്. ആർ. വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി ഉയർന്നത്. ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പൊലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പോലീസ് പറയുന്നത്.
വേണു സൂപ്പർവൈസിംഗ് ജോലിയും ചെയ്യുന്നുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സ്ത്രീ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.
















