ശബരിമല സ്വര്‍ണക്കൊള്ള ക്കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച നടപടി യുഡിഎഫ് സര്‍ക്കാരിന്റെ കാപട്യവും വഞ്ചനയും യാതൊരു മറയുമില്ലാത്ത വിധം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളൂ. ഇതിന്റെ കൂട്ടത്തിലാണ് പ്രതികള്‍ക്കുവേണ്ടി വാദിച്ചിരുന്ന ഇടതുപക്ഷക്കാരനായ അഡ്വ. കെ.ബി. പ്രദീപിനെ ഹൈക്കോടതിയിലെ സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി സതീശന്‍ സര്‍ക്കാര്‍ നിയമിച്ചത്. സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിയുള്ള നിയമനം സര്‍ക്കാരിന്റെ അറിവോടെയായിരുന്നു എന്നു വ്യക്തം. പ്രദീപുള്‍പ്പടെ സര്‍ക്കാര്‍ മൂന്ന് പ്രത്യേക സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിച്ചുകൊണ്ട് ദേവസ്വം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പും പുറത്തിറങ്ങിയിരുന്നു. സംഭവം വിവാദമായതോടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ ഉരുണ്ടു കളിക്കുകയാണ് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ചെയ്തത്.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ത്ത് സ്വന്തം പാര്‍ട്ടിക്കാരായ പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും പറഞ്ഞിരുന്ന തൊടുന്യായങ്ങള്‍ തന്നെയാണ് പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി കോടതിയില്‍ ഹാജരായ കെ.ബി.പ്രദീപും പറഞ്ഞിരുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിക്കില്ല, ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശുന്നതെന്നാണ് ഈ അഭിഭാഷകന്‍ വാദിച്ചുകൊണ്ടിരുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തപ്പോള്‍ ജാമ്യഹര്‍ജിയില്‍ വാദിച്ചതും ഇതേ അഭിഭാഷകന്‍ തന്നെയായിരുന്നു. സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷിക്കാന്‍ ബാധ്യസ്ഥമായ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനായി ഇങ്ങനെയൊരാളെ നിയമിച്ചത് എന്തിനാണെന്ന് പകല്‍പോലെ വ്യക്തമാണല്ലോ. ഇതിനു പിന്നില്‍ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുണ്ട്.
പിണറായി സര്‍ക്കാരിനെതിരെ ജനവികാരം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ്. പിണറായി സര്‍ക്കാര്‍ ദേവസ്വം മന്ത്രിമാരായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായും നിയോഗിച്ചവരാണ് അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നതെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിച്ചു. അയ്യപ്പ സംഗമം നടത്തിയും മറ്റും ശബരിമല വിശ്വാസികളെയും ജനങ്ങളെയും കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. സര്‍ക്കാരിന്റെ കാപട്യമാണ് ഇതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ജനരോഷം വര്‍ദ്ധിക്കുകയായിരുന്നു. ഇത് മുതലെടുത്താണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സ്വര്‍ണ്ണക്കൊള്ളയുടെ കാര്യത്തില്‍ നിയമസഭയ്‌ക്കകത്തും പുറത്തും സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസും ഘടകകക്ഷികളും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. അവരാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളക്കാര്‍ക്ക് ഒപ്പമാണെന്ന് തെളിയിച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തു കളിക്കുകയാണെന്ന് ബിജെപി അന്നേ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുകാര്‍ ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്ന കാലത്തും ശബരിമലയില്‍ കളവു നടന്നിട്ടുണ്ട്. മാത്രമല്ല, സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധവും വെളിപ്പെട്ടു. ഇയാള്‍ ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവായ സോണിയയെ കാണുന്നതിന്റെ ചിത്രവും പുറത്തുവരികയുണ്ടായി. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇതിന് ഇടനില നിന്നത്. ഈ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുമെന്ന് ബിജെപി പറഞ്ഞത്. അതിപ്പോള്‍ അക്ഷരം പ്രതി ശരിയായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
പ്രതിഷേധം ശക്തമായതോടെ ദേവസ്വം വകുപ്പിന്റെ അഭിഭാഷകസ്ഥാനത്തുനിന്ന് കെ.ബി. പ്രദീപിനെ നീക്കിയെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് സതീശന്‍ സര്‍ക്കാര്‍ പിന്മാറുമെന്ന് കരുതാനാവില്ല. സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ ഏതുവിധേനയും രക്ഷപ്പെടുത്തിയില്ലെങ്കില്‍ അവര്‍ പല വിവരങ്ങളും വിളിച്ചു പറയുമെന്ന് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് നന്നായി അറിയാം.
ആരോപണ വിധേയനായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അതിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. തല്‍ക്കാലം വിവാദത്തില്‍ നിന്ന് തലയൂരിയിട്ടുണ്ടെങ്കിലും സ്വര്‍ണ്ണക്കൊള്ള കേസുകളിലെ പ്രതികളെ ഇക്കൂട്ടര്‍ രക്ഷിക്കും. ഇനിയെങ്കിലും ജനങ്ങള്‍ ഇവരുടെ വഞ്ചന തിരിച്ചറിയണം. ഹിന്ദുക്കളെ ദ്രോഹിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
















