
കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍
ഓണത്തിന് പൂക്കളം, ക്രിസ്തുമസിന് നക്ഷത്രം എന്നിവയെല്ലാം അലങ്കരിക്കാന്‍ കേരളത്തിലെ ആളുകള്‍ ജാതിയും മതവും നോക്കാറില്ല. കൊല്ലംതോറും ലക്ഷോപലക്ഷം വീടുകളില്‍ ഇത് അനുസ്യൂതം തുടര്‍ന്നുപോരുന്നു. നാല് കൊല്ലത്തിലൊരിക്കാല്‍ ഇതുപോലെ, അല്ലെങ്കില്‍ ഇതിനേക്കാള്‍ ഗംഭീരമായി അണിയിച്ച് അലങ്കരിച്ച് ഒരുക്കുന്നൊരു സ്ഥിതി വിശേഷം തുടര്‍ന്നുവരുന്നുണ്ട്, അത് വീടുകളിലല്ല, തെരുവോരങ്ങളിലാണ്. ഫ്‌ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഏതാനും വിദേശരാജ്യങ്ങളുടെ പതാകകള്‍ കൊണ്ടുമാണെന്ന് മാത്രം.
ഫുട്ബോളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യക്കാരുടെ ചിത്രങ്ങളും അവര്‍ക്കായി മലയാളി ആരാധകര്‍ കാച്ചിക്കുറുക്കിയ വാചകങ്ങളുമാണ് ആ ഫ്‌ലക്സുകളിലെല്ലാം അടിമുടി നിറഞ്ഞുനില്‍ക്കുന്നത്. ഹൈവേ മുതല്‍ ചെറു കവലകളിലും പുഴയോരങ്ങളിലും നെല്‍പാടങ്ങളിലും കണ്ടങ്ങളിലുമെല്ലാം ലോകോത്തര ഫുട്ബോള്‍ സൂപ്പര്‍സ്റ്റാറുകള്‍ നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോളൊരു അത്ഭുത കാഴ്‌ച്ചയല്ല, അപ്രഖ്യാപിത ആഘോഷമാണ്. ഫ്‌ലക്സുകള്‍ ജന്മംകൊണ്ടകാലം തൊട്ട് പ്രിയ കളിക്കാരെ മിക്കവാറും വിശേഷിപ്പിച്ചുപോന്നിട്ടുള്ളത് നക്ഷത്രങ്ങള്‍ എന്നാണ്. അതിന് ഇക്കുറിയും കുറവില്ല. നക്ഷത്രങ്ങള്‍ക്ക് കീഴേ നിരക്കുന്ന വാചകങ്ങള്‍ക്കെല്ലാം വെല്ലുവിളിയുടെ സ്വരമുണ്ട്. വിമര്‍ശിച്ചവര്‍ക്ക് വിശ്വകിരീടം കൊണ്ട് മറുപടി നല്‍കിയ ഒരേയൊരുത്തന്‍ എന്നാണ് ലയണല്‍ മെസിക്കായി പതിപ്പിച്ചിരിക്കുന്ന ഫ്‌ലക്സ് സാഹിത്യം. പത്രത്താളുകള്‍ നെയ്‌മര്‍ക്ക് ചാര്‍ത്തിക്കൊടുത്ത സുല്‍ത്താന്‍ എന്ന പേരിനെ കൂട്ടുപിടിച്ചാണ് ബ്രസീലിയന്‍ ആരാധകരുടെ ആഘോഷങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കായി വാഴ്‌ത്താന്‍ സിആര്‍7, റോണോ എന്നീ പേരുകളല്ലാതെ പോര്‍ച്ചുഗല്‍ ടീമിനെ പൊതുവില്‍ വിശേഷിപ്പിക്കുന്ന പറങ്കിപ്പട എന്ന വാക്ക് കൂടി വാചകങ്ങള്‍ക്കൊപ്പം നല്‍കുന്നുണ്ട്. അകാലത്തില്‍ മരണമടഞ്ഞ പോര്‍ച്ചുഗല്‍ താരം തിയാഗോ ജോട്ടയുടെ വേര്‍പാട് സൂചിപ്പിച്ചുകൊണ്ടുള്ള ഫ്‌ലക്‌സ് ആകര്‍ഷകമാണ്.
എല്ലായിടത്തുമെന്ന പോലെ പതിറ്റാണ്ടുകളായി ബ്രസീലിന് കേരളത്തിലും എല്ലാക്കാലത്തും ഒരുസെറ്റ് ഇഷ്ടക്കാരുണ്ട്. 80കളുടെ രണ്ടാം പകുതി മുതല്‍ 90കളുടെ ആദ്യപകുതി വരെ സാക്ഷാല്‍ ഡീഗോ മറഡോണ കൊളുത്തിവിട്ട തിരിയാണ് പിന്നീട് നാല് കൊല്ലത്തിലൊരിക്കലുള്ള കളിവാചക യുദ്ധത്തിന് വഴിയൊരുക്കിയത്. ആ യുദ്ധം കത്തിപ്പടര്‍ന്നത് 1994ല്‍ ബ്രസീല്‍ 24 കൊല്ലത്തെ ഇടവേളയ്‌ക്ക് ശേഷം ലോക കിരീടം തിരികെ പിടിക്കുന്നതിലൂടെയാണ്. മാറിയ കാലത്ത് അത് ഫ്ളക്സ് യുദ്ധത്തിലേക്കും കടന്നുവെന്ന് മാത്രം. യൂറോപ്യന്‍ കളിയിലെ സാങ്കേതിക തികവിനെ ഇഷ്ടത്തോടെ ചേര്‍ത്തുവയ്‌ക്കാന്‍ തുടങ്ങിയവര്‍ ഹൃദയത്തിലേക്കെന്ന പോലെ സ്പെയിന്‍, ജര്‍മനി, പോര്‍ച്ചുഗല്‍ ടീമുകളുടെ ഫ്‌ലക്സുകളും കട്ടൗട്ടുകളും നിരത്താന്‍ തുടങ്ങി.
മുന്നില്‍പെടേണ്ട തീര്‍ത്തുകളയും എന്ന താക്കീത് നല്‍കിയാണ് ഫുട്ബോളിലെ വേഗ കുതിപ്പുകാരായ ഫ്രഞ്ച് പടയ്‌ക്കായി നിരത്തിയിരിക്കുന്ന സാഹിത്യം, അഞ്ച് നക്ഷത്രം ചൂടി നില്‍ക്കുന്ന കാനറികളെത്തുന്നൂ, അഞ്ചാം നക്ഷത്രത്തിനായി ജര്‍മന്‍പട, അഴകുള്ള കളിയുമായി സ്പെയിന്‍… ഇങ്ങനെ നീളുന്നു വഴിനീളെ കാവ്യയുദ്ധങ്ങള്‍.