ബംഗളൂരു: ഭൂമി നഷ്ടപ്പെട്ടതിനായുള്ള നഷ്ടപരിഹാരം വർഷങ്ങളായി വൈകിപ്പിച്ചതിൽ പ്രതിഷേധിച്ച് കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ കർഷകൻ ചെരുപ്പുകൊണ്ട് അടിച്ചു. കർണാടകയിലെ ബാഗൽകോട്ട് നഗരവികസന അതോറിറ്റി (ബി.ടി.ഡി.എ) ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബി.ടി.ഡി.എ ഓഫീസിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ഓഫീസറായ നീലകാന്ത് അങ്കാദിനാണ് കർഷകന്റെ മർദനമേറ്റത്. ഓഫീസിലെത്തിയ ബസപ്പ ദോഡ്ഡമണി എന്ന കർഷകൻ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പത്ത് വർഷം മുമ്പ് കൃഷ്ണാനദിയിലെ വെള്ളപ്പൊക്കത്തിൽ തന്റെ നാല് ഏക്കർ കൃഷിഭൂമി മുങ്ങിപ്പോയതാണെന്നും എന്നാൽ ഇതുവരെ തനിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറായിട്ടില്ലെന്നും ബസപ്പ പറയുന്നു. സമാന സാഹചര്യത്തിൽ ഭൂമി നഷ്ടപ്പെട്ട മറ്റ് കർഷകർക്കെല്ലാം നഷ്ടപരിഹാരം അനുവദിച്ചപ്പോഴും ഉദ്യോഗസ്ഥർ തന്നെ ബോധപൂർവം അവഗണിക്കുകയായിരുന്നുവെന്നാണ് കർഷകന്റെ ആരോപണം.
നഷ്ടപരിഹാരത്തിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ബസപ്പ നിരന്തരം ഈ ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു മറുപടിയും ലഭിക്കാതെ വന്നതോടെയാണ് കർഷകൻ പ്രകോപിതനായത്. കർഷകർക്ക് നഷ്ടപരിഹാരം നൽകാത്തതിലും ഭൂമി അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ദളിത് സംഘർഷ് സമിതി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടയിലാണ് ഓഫീസിനുള്ളിൽ വെച്ച് കർഷകൻ ഉദ്യോഗസ്ഥനെ തല്ലിയത്.
അക്രമത്തിന് ഇരയായ ഉദ്യോഗസ്ഥൻ നീലകാന്ത് അങ്കാദ് ഉടൻ തന്നെ ബി.ടി.ഡി.എ ചെയർമാൻ പ്രകാശ് തപഷെട്ടിയെ കണ്ട് പരാതി ബോധിപ്പിച്ചു. തുടർന്ന് ചെയർമാൻ കർഷകനെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. നിലവിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും കർഷകൻ ബസപ്പക്കെതിരെ നവനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബാഗൽകോട്ട് എസ്.പി സിദ്ധാർഥ് ഗോയൽ അറിയിച്ചു.











