Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകനായി നിശ്ചയിച്ചതിന് പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള യുഡിഎഫിന്റെ ആസൂത്രിതമായ നീക്കമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും വിവിധ ഹൈന്ദവസംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് യുഡിഎഫ് സര്‍ക്കാരിന് തീരുമാനം മാറ്റേണ്ടി വന്നതും അഭിഭാഷകനെ കൊണ്ട് രാജിവെപ്പിച്ചതും. ശബരിമല സ്വര്‍ണക്കൊള്ള മുഖ്യപ്രചരണമാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പക്ഷേ അധികാരത്തില്‍ വന്നതിന്‌ശേഷം ഇതിനെക്കുറിച്ച് സംസാരിക്കാനോ ചെറുവിരല്‍ അനക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. നിയമനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വകുപ്പ് മന്ത്രി പറഞ്ഞത് മുഖ്യമന്ത്രിയാണ് നിശ്ചയിച്ചത് എന്നാണ്. പ്ലീഡര്‍മാരെ നിശ്ചയിക്കുന്ന സമയത്ത് സ്വാഭാവികമായും സര്‍ക്കാര്‍ പരിശോധന നടത്താറുണ്ട്. എല്ലാ പരിശോധനയും നടത്തിയാണ് ഈ നിയമനവും നടന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതികള്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത് എന്തിനാണെന്ന ബിജെപിയുടെ ചോദ്യത്തോട് കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിനെന്നത് പോലെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്ന് വ്യക്തമായി. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘത്തിന് പങ്കുണ്ടെന്നുള്ള ബിജെപിയുടെ ആരോപണമാണ് ഇവിടെ തെളിയുന്നത്. ഒരു കോണ്‍ഗ്രസ്- സിപിഎം ഡീല്‍ ഇതിന് പിന്നിലുണ്ട്. സിപിഎം അധികാരത്തിലിരുന്നപ്പോള്‍ ദേവസ്വം മന്ത്രിമാരായ വാസവനെയും കടകംപള്ളി സുരേന്ദ്രനെയും വെറുതെവിട്ടു. ഇതുതന്നെയാണ് കോണ്‍ഗ്രസും ചെയ്യാന്‍ പോകുന്നത്, കേസും അട്ടിമറിക്കപ്പെടും. കേസ് കേന്ദ്ര ഏജന്‍സിയായ സിബിഐ തന്നെ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പടുന്നു. എന്നാല്‍ മാത്രമേ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കൂ. സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ദേവസ്വം കമ്മിഷണര്‍ക്ക് നല്‍കിയ പുതിയ നിര്‍ദേശം ശബരിമലയില്‍ ഇനിമുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും നിയമിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും ആരോഗ്യ വകുപ്പ് ഈ കാര്യത്തില്‍ ഇടപെടിെല്ലന്നുമാണ്. ശബരിമല തീര്‍ത്ഥാടനത്തിനും ഉത്സവത്തിനും സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്ന മുഴുവന്‍ തുകയും ഭക്തര്‍ കൊടുക്കുന്ന പണമാണ്. ബന്ധപ്പെട്ടവരെ നിയോഗിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അതുപോലും ചെയ്യില്ല എന്നതാണ് പുതിയ സര്‍ക്കാരിന്റെ നിലപാട്. അഭിഭാഷകന്റെ നിയമനം തിരുത്തിയത് പോലെ ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനവും തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറി എം. സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Recent Posts