തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എകെജി സെന്ററിൽ ചെന്നു കയറിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നുവെന്ന് പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജസേനൻ. ബിജെപി വിട്ടത് ചെറിയൊരു അബദ്ധം മാത്രമാണെന്നും താൻ ഇപ്പോഴും ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ സിനിമാ കൂട്ടായ്‌മയായ ‘സിനിഫൈൽ’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ തന്റെ രാഷ്‌ട്രീയ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
താൻ മനപ്പൂർവ്വം ബിജെപി വിട്ടതല്ലെന്നും ചിലർ നിർബന്ധിച്ച് കൊണ്ടുപോയതാണെന്നും രാജസേനൻ പറയുന്നു. എകെജി സെന്ററിന് പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങൾ വളയുകയായിരുന്നുവെന്നും, ആ വാർത്തകളാണ് പെട്ടെന്നൊരു ദിവസം തന്നെ കമ്മ്യൂണിസ്റ്റുകാരനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറും രണ്ടാഴ്ച മാത്രമാണ് കമ്മ്യൂണിസ്റ്റ് എന്ന ലേബൽ തന്റെ മേലുണ്ടായിരുന്നതെന്നും താൻ ഇപ്പോഴും ദേശീയതയുടെയും ബിജെപിയുടെയും കൂടെ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2016-ൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജസേനൻ, പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് 2023-ൽ ബിജെപി വിട്ടത്. കലാകാരൻ എന്ന നിലയിലും രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലും പരിഗണന ലഭിച്ചില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പരാതി.
“മനസ്സുകൊണ്ട് ഞാനിപ്പോൾ സി.പി.എം ആണ്. കലാരംഗത്ത് പ്രവർത്തിക്കാൻ സി.പി.എം ആണ് നല്ലത്.”
— 2023-ൽ ബിജെപി വിട്ട സമയത്ത് രാജസേനൻ പറഞ്ഞ വാക്കുകൾ.
എന്നാൽ, സി.പി.എമ്മിലേക്കുള്ള മാറ്റം താൽക്കാലികം മാത്രമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, പഴയ നിലപാടുകളെല്ലാം തള്ളിയാണ് സംവിധായകൻ ഇപ്പോൾ വീണ്ടും ബിജെപി അനുഭാവം പരസ്യമാക്കി രംഗത്തെത്തിയിരിക്കുന്നത്.
















